ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും ന്യൂഡൽഹിയിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പ്രസിഡണ്ടിനോടൊപ്പം വെനസ്വേലയിലെ ധനകാര്യം, വിദേശകാര്യം, ശാസ്ത്ര-സാങ്കേതികവിദ്യ, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിമാരടങ്ങുന്ന സംഘവുമുണ്ട്. ഹൈദരാബാദ് ഹൗസിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കാനുള്ള തീരുമാനങ്ങൾ സ്വീകരിച്ചതായി ഇരു നേതാക്കളും വ്യക്തമാക്കി.
ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഡെൽസി റോഡ്രിഗസ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സാന്നിധ്യം ഇനിയും വർദ്ധിപ്പിക്കാൻ ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷത്തിൽ 678.94 ദശലക്ഷം യു.എസ് ഡോളറിലെത്തി നിൽക്കുകയാണ്. ഈ വിപണി സാധ്യത ഇനിയും വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഫാർമസ്യൂട്ടിക്കൽസ് & ഹെൽത്ത് കെയർ മേഖലയിലും സഹകരണം വർദ്ധിപ്പിക്കാനും ഇന്ത്യയിൽ നിർമ്മിച്ച ഗുണനിലവാരമുള്ള മരുന്നുകൾ കയറ്റി അയക്കാനും ധാരണയായിട്ടുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായും ഡെൽസി റോഡ്രിഗസ് ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയുടെ എണ്ണ ആവശ്യകതകൾ നിറവേറ്റുന്നതിൽ വെനസ്വേല വളരെ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 മെയ് മാസത്തിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്ത രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് വെനസ്വേല.










