കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറി. താൻ ആഗ്രഹിച്ച നഗര വികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. വകുപ്പ് വിഭജനം പൂർത്തിയായി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രിയുടെ രാജി. ബെംഗളൂരു നഗര വികസന വകുപ്പാണ് രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചില രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി ഈ വകുപ്പ് മറ്റൊരാൾക്ക് നൽകുകയായിരുന്നു.
ബെംഗളൂരു നഗര വികസന വകുപ്പാണ് രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചില രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി ഈ വകുപ്പ് മറ്റൊരാൾക്ക് നൽകുകയായിരുന്നു. തനിക്ക് നൽകിയ ജലസേചന വകുപ്പിന്റെ ചുമതലയിൽ തൃപ്തനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നൽകിയ രാജിക്കത്തിൽ, തനിക്ക് നൽകിയ മന്ത്രിസ്ഥാനത്തിൽ താൻ തൃപ്തനല്ലെന്നും എന്നാൽ അവസരം നൽകിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഇന്ന് രാവിലെ സമർപ്പിച്ച രാജിക്കത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് 13 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ബാക്കി മന്ത്രിസഭാ പുനഃസംഘടന നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.








