പേരാമ്പ്രയിലെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിനിടെ നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാമിക നിയമങ്ങൾ കൃത്യവും വ്യക്തവുമാണെന്നും, ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം നിഷ്കർഷിക്കുന്നുണ്ടെന്നും ഹമീദ് ഫൈസി പറഞ്ഞു. എന്നാൽ, അമുസ്ലിംകളുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസമില്ലാതെ ഇത്തരം ആചാരങ്ങൾ നിർവഹിക്കുന്നതിൽ തെറ്റില്ലെന്ന് വാദിക്കുന്നവർ ഉണ്ടെങ്കിലും, അത്തരത്തിൽ പ്രവർത്തിക്കുന്നത് ഒരു മുസ്ലിമിനെ ഇസ്ലാമിൽ നിന്ന് പുറത്തുപോകാൻ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്ലാം മതത്തിൽ അടിസ്ഥാനമില്ലാത്തതും, ഇതര മതക്കാർ അവരുടെ മതാചാരമായി കൊണ്ടുനടക്കുന്നതുമായ ചടങ്ങുകൾ മുസ്ലിങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ആഹ്വാനം ചെയ്തു നിലവിളക്ക് കൊളുത്തൽ അമുസ്ലിങ്ങൾ കാലങ്ങളായി ഒരു പ്രത്യേക മതചടങ്ങായി നടത്തിവരുന്ന കാര്യമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. ഇസ്ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഒരു മുസ്ലിം നിലവിളക്ക് കൊളുത്തുന്നതെങ്കിൽ അത് ഇസ്ലാമിൽ നിന്ന് പുറത്തുപോകാൻ കാരണമാകും. അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെ അമുസ്ലിങ്ങളോട് സാദൃശ്യം പുലർത്താൻ മാത്രമായാണ് ചെയ്യുന്നതെങ്കിൽ അത് നിഷിദ്ധവും കുറ്റകരവുമാണ്.
അതേസമയം, മതപരമായ ചടങ്ങെന്ന നിലയിലല്ലാതെ, വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ മാത്രം നിലവിളക്ക് ഉപയോഗിക്കുകയാണെങ്കിൽ അത് അനുവദനീയമാണെന്നും സമസ്ത അറിയിച്ചു.









