ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളിലും പ്രതിഷേധിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന യുവജന മുന്നേറ്റത്തെക്കുറിച്ച് ശശി തരൂർ എംപി എഴുതിയ ലേഖനം ചർച്ചയാകുന്നു. രാജ്യത്തെ തൊഴിലില്ലായ്മ, പരീക്ഷകളിലെ ക്രമക്കേടുകൾ, ജീവിതച്ചെലവ് വർധനവ് എന്നിവയിൽ മനംമടുത്ത് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും പ്രതിഷേധിക്കുന്ന Gen Z തലമുറയുടെ അമർഷം ന്യായമാണെന്ന് ശശി തരൂർ കുറിക്കുന്നു.
അഭിജിത് ദിപ്കെ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഹാസ്യരൂപത്തിലുള്ള പ്രതിഷേധത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഇത്തരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഇടം മാത്രമാണെന്നും, അവയല്ല യഥാർത്ഥ പരിഹാരമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കോപാകുലരായിരിക്കുന്ന യുവതലമുറയോട് തരൂർ ചില ഉപദേശങ്ങളും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പുകളെക്കുറിച്ചും തൊഴിൽ നിയമനങ്ങളെക്കുറിച്ചും സുതാര്യത ഉറപ്പാക്കാൻ വിവരാവകാശ നിയമം ഉപയോഗിക്കണം എന്നത് തരൂറിന്റെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ്. വെറും പ്രതിഷേധങ്ങളല്ല, മറിച്ച് വ്യക്തമായ നയരൂപീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളുടെ ശ്രദ്ധ നേടണം. വെറും മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന് പകരം, നിയമപരമായും ഭരണപരമായും കാര്യങ്ങൾ ഉന്നയിക്കാൻ സ്റ്റുഡന്റ് യൂണിയനുകളുമായും നിയമ വിദഗ്ധരുമായും ചേർന്ന് പ്രവർത്തിക്കണം. “ഇത് അന്യായമാണ്” എന്ന് പറയുന്നതിന് പകരം, അത് എങ്ങനെ ഭരണഘടനാ ലംഘനമാകുന്നു എന്ന് തെളിയിക്കാൻ സാധിക്കണം എന്നാണ് തരൂർ കുറിച്ചത്.
സിസ്റ്റത്തിന് പുറത്തുനിന്ന് പ്രതിഷേധിക്കുന്നതിനേക്കാൾ ഫലപ്രദം, സിസ്റ്റത്തിനുള്ളിൽ കടന്നുചെന്ന് അതിനെ മാറ്റിയെടുക്കുക എന്നതാണ്. യുവാക്കൾക്ക് വലിയ രാഷ്ട്രീയ സ്വാധീനശക്തിയുണ്ടെന്നും, ഡിജിറ്റൽ സാക്ഷരതയും അറിവും ഉപയോഗിച്ച് നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. നിരാശയിലേക്ക് വഴുതി വീഴാതെ, ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്കായി ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.








