ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ വിദേശ ശക്തികളെയും ചില താല്പര്യക്കാരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ മേധാവി നിതിൻ നബിൻ രംഗത്ത്. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദം നേടിയ അഭീജീത് ദിപ്കെ, അമേരിക്കയിൽ ആയിരുന്നപ്പോൾ തന്നെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഒരു വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും നിർമ്മിച്ചിരുന്നു. ഒരു രാഷ്ട്രീയ പരിഹാസം എന്ന നിലയിൽ ആരംഭിച്ച ഈ പേജുകൾക്ക് വെറും ആഴ്ചകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളെപ്പോലും പിന്നിലാക്കുന്ന വളർച്ചയായിരുന്നു ഇത്.
ഇന്നലെ രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയ ദിപ്കെ നേരിട്ട് ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ, റാഞ്ചിയിലെ ബി.ജെ.പി പരിപാടിയിൽ വെച്ച് ദേശീയ മേധാവി നിതിൻ നബിൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
വിദേശ മണ്ണിലിരുന്ന് ചിലർ ഇന്ത്യയിലെ യുവാക്കൾക്ക് വഴി കാണിച്ചു തരാമെന്ന് മോഹിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ ജീവിക്കുന്നത് ഗ്രാമങ്ങളിലെ കർഷകർക്കൊപ്പവും, കോച്ചിങ് സെന്ററുകളിലും, കോളേജ് ക്യാമ്പസുകളിലുമാണ്. അവർ ചിലരുടെ കൈകളിലെ പാവകളാകാൻ പോകുന്നില്ല. ഡിജിറ്റൽ സാങ്കേതികവിദ്യ രാജ്യത്തിന്റെ വികസനത്തിനും യുവാക്കളുടെ വളർച്ചയ്ക്കുമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ അതിനെ നെഗറ്റീവ് രാഷ്ട്രീയത്തിനും യുവാക്കളെ വഴിതെറ്റിക്കാനും ഉപയോഗിച്ചാൽ ഇന്ത്യയിൽ അത് അനുവദിക്കില്ലെന്ന് നിതിൻ നബിൻ മുന്നറിയിപ്പ് നൽകി. ഡെമോക്രസിയുടെ പേരിൽ നടത്തുന്ന ഇത്തരം അജണ്ടകളെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജാർഖണ്ഡിലെത്തിയ നിതിൻ നബിൻ നാളെ ബൊക്കാറോ സ്റ്റീൽ സിറ്റി സന്ദർശിക്കും. തുടർന്ന് റാഞ്ചിയിൽ വെച്ച് ബി.ജെ.പി ജില്ലാ ഇൻ-ചാർജുമാർ, ജില്ലാ പ്രസിഡന്റുമാർ, പാർട്ടിയുടെ പ്രത്യേക മീഡിയ-കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധർ എന്നിവരുമായി ചേർന്ന് നിർണ്ണായകമായ സംയുക്ത യോഗം ചേരും.








