പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യയുടെ സൗരോർജ്ജ ശേഷി ഏകദേശം 55 മടങ്ങ് വർദ്ധിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു. ക്ലീൻ എനർജി അഥവാ ഹരിത ഊർജ്ജ മേഖലയിൽ ഇന്ത്യ അതിവേഗത്തിൽ മുന്നേറുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് രാജ്യത്തിന്റെ ഈ വമ്പൻ നേട്ടത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്.
2014-ൽ ഇന്ത്യയുടെ ആകെ സ്ഥാപിത സൗരോർജ്ജ ശേഷി വെറും 2.8 ജിഗാവാട്ട് മാത്രമായിരുന്നു. എന്നാൽ 2026-ൽ എത്തുമ്പോൾ ഇത് 155 ജിഗാവാട്ട് ആയി ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വമാണ് ഈ സ്വപ്നതുല്യമായ വളർച്ചയ്ക്ക് പിന്നിലെന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുരക്ഷിതമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കാനും ഈ മുന്നേറ്റം സഹായിക്കും.
രാജ്യത്തുടനീളമുള്ള 40 ലക്ഷത്തിലധികം വീടുകളിൽ ഇപ്പോൾ സൗരോർജ്ജ പദ്ധതികൾ വഴി വൈദ്യുതി എത്തിക്കുന്നുണ്ട്. കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയത് പ്രകാരം, ‘പി.എം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന’ വഴിയാണ് 40 ലക്ഷം വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ കണക്ഷനുകൾ നൽകി ഈ ചരിത്ര നാഴികക്കല്ല് രാജ്യം പിന്നിട്ടത്. ഈ പദ്ധതി സാധാരണക്കാരെ കറന്റ് ബില്ലിൽ നിന്ന് മുക്തരാക്കി ‘സ്വയംപര്യാപ്തത’ ഉള്ളവരായി ആക്കുന്നതിനൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
നവീകരിക്കാവുന്ന ഊർജ്ജ മേഖലയിൽ ഇന്ത്യയിലെ കർഷകർ വഹിക്കുന്ന പങ്കും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. പരമ്പരാഗതമായി രാജ്യത്തിന് അന്നം തരുന്ന കർഷകർ, പുതിയ പദ്ധതികളിലൂടെ വൻതോതിൽ സൗരോർജ്ജം ഉത്പാദിപ്പിച്ചുകൊണ്ട് ‘ഊർജ്ജ ദാതാക്കളായി’ കൂടി വളർന്നു വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.








