യു.എസ്-ഇറാൻ യുദ്ധം 100-ാം ദിവസത്തിലേക്ക് അടുക്കുമ്പോഴും സമാധാനക്കരാർ ഇപ്പോഴും അനിശ്ചിതത്വത്തിൽ. ഇറാൻ ശക്തരും അഭിമാനികളുമായത് കൊണ്ടാണ് ചർച്ചകൾ നീണ്ടുപോകുന്നതെന്നും എന്നാൽ ഒടുവിൽ കരാറിൽ ഒപ്പിടുകയല്ലാതെ അവർക്ക് മറ്റ് വഴികളില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം, മിഡിൽ ഈസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുത്ത യുദ്ധഭീതിയാണ് ഉയർത്തുന്നത്.
എൻ.ബി.സി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കവെയാണ് ഡൊണാൾഡ് ട്രംപ് ഇറാന്റെ നിലപാടിനെക്കുറിച്ച് മനസ്സ് തുറന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് അവർ കരാറിന് തയ്യാറാകാത്തത് എന്ന ചോദ്യത്തിന്, “കാരണം അവർ ശക്തരും അഭിമാനികളുമാണ്. മുൻപ് ഒരിക്കലും ചെയ്യില്ലെന്ന് കരുതിയ പല കാര്യങ്ങളും അവർക്ക് ഇപ്പോൾ ചെയ്യേണ്ടി വരും, അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല,” എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാന്റെ ആണവ സമ്പുഷ്ടീകരണം നിർത്തലാക്കുക, യുറേനിയം ശേഖരം മറ്റൊരു രാജ്യത്തിന് കൈമാറുക തുടങ്ങിയ കടുത്ത യു.എസ് ആവശ്യങ്ങളെ മുന്നിൽ കണ്ടായിരുന്നു ട്രംപിന്റെ ഈ പരാമർശം.
ഇറാന്റെ പ്രതിരോധം യു.എസ് തകർത്തുവെന്ന മുൻ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, ഇറാന് ഇനിയും പോരാടാനുള്ള ശേഷിയുണ്ടെന്ന് ട്രംപ് സമ്മതിച്ചു. “അവരുടെ കൈകളിൽ ഇപ്പോഴും മിസൈലുകളും ഡ്രോണുകളുമുണ്ട്. ശതമാനക്കണക്കിൽ നോക്കിയാൽ ഏകദേശം 21-22 ശതമാനം മിസൈലുകൾ അവരുടെ പക്കൽ ബാക്കിയുണ്ട്. ഇത് വലിയൊരു സംഖ്യയാണ്, എങ്കിലും ഞങ്ങൾ ആദ്യം ആക്രമിച്ചപ്പോഴത്തെ അത്രയും ശേഷി ഇപ്പോൾ അവർക്കില്ല,” ട്രംപ് പറഞ്ഞു.
വിയറ്റ്‌നാം യുദ്ധം 19 വർഷം നീണ്ടുനിന്നപ്പോൾ താൻ വെറും 3 മാസം കൊണ്ടാണ് യുദ്ധത്തെ ഈ ഘട്ടത്തിൽ എത്തിച്ചതെന്നും, താനൊരു ഡെമോക്രാറ്റ് ആയിരുന്നെങ്കിൽ ആരും വിരൽ ചൂണ്ടില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരാഴ്ചയായി മിഡിൽ ഈസ്റ്റ് കടുത്ത യുദ്ധമുനമ്പിലാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പൽ ഗതാഗതം യു.എസ് ആവശ്യപ്പെടുകയും ഇറാന്റെ ഗോരുക് നഗരത്തിലെയും ക്വാലം ദ്വീപിലെയും റഡാർ കേന്ദ്രങ്ങൾ യു.എസ് തകർക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
കുവൈറ്റിലെ യു.എസ് സൈന്യമുള്ള അലി അൽ സലേം എയർ ബേസും, ബഹ്‌റൈനിലെ യു.എസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റും തങ്ങൾ തകർത്തതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെട്ടു. എന്നാൽ യു.എസ് സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും അഞ്ചാം ഫ്ലീറ്റ് തകർത്തെന്ന ഇറാന്റെ വാദം വ്യാജമാണെന്നും യു.എസ് സെന്റ്കോം അറിയിച്ചു.








