വാഷിംഗ്ടൺ : ഇറാനെ സാമ്പത്തികമായി തളർത്താനുള്ള നിർണായക നീക്കവുമായി അമേരിക്കൻ ട്രഷറി വകുപ്പ്. ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്ക് പരിഹാരമായി, യുഎസിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ ഗൾഫ് സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ നിർദ്ദേശപ്രകാരം ഇതിനായുള്ള നിയമപരമായ വഴികൾ പരിശോധിച്ചു വരികയാണെന്ന് യുഎസ് ട്രഷറി വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യം തങ്ങളുടെ 24 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച അന്താരാഷ്ട്ര സ്വത്തുക്കൾ വിട്ടുകിട്ടണം എന്നതായിരുന്നു. ഇതിൽ ബാങ്ക് അക്കൗണ്ടുകളിലെ പണം മാത്രമല്ല, യുഎസ് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ഭൗതിക സ്വത്തുക്കളും ഉൾപ്പെടുമെന്നാണ് സൂചന. എന്നാൽ ഇതിന് വിപരീതമായി, ഈ തുക ഇറാനിൽ നിന്ന് പിടിച്ചെടുത്ത് തങ്ങളുടെ ഗൾഫ് സഖ്യകക്ഷികളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നൽകാനാണ് യുഎസ് നീക്കം.
ഇറാനെ അടിയന്തിരമായി ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാൻ യുഎസ് തന്ത്രമാണ് ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, ഇറാന്റെ സ്വത്തുക്കൾ കൈപ്പറ്റിയാൽ തങ്ങൾക്ക് നേരെ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമോ എന്ന ഭയത്താൽ ചില ഗൾഫ് രാജ്യങ്ങൾ ഈ പണം സ്വീകരിക്കാൻ മടി കാണിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.








