കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിലെ പ്രമുഖ ന്യൂനപക്ഷ നേതാവും സംസ്ഥാന മൈനോറിറ്റി സെൽ സെക്രട്ടറിയുമായ അജ്മൽ സിദ്ദിഖി പാർട്ടി പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നു പോലും മമത ബാനർജിക്ക് കനത്ത തിരിച്ചടി നേരിടുന്നത്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു അജ്മൽ സിദ്ദിഖിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. പാർട്ടി നേതൃത്വത്തിനെതിരെയും അഭിഷേക് ബാനർജിക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ന്യൂനപക്ഷ നേതാവ് രാജിവെച്ചത്.
അഭിഷേക് ബാനർജിയുടെ ഏകാധിപത്യ നിലപാടാണ് ടിഎംസിയുടെ തകർച്ചയ്ക്ക് കാരണമെന്ന് കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയാണ് സിദ്ദിഖിയുടെ പടിയിറക്കം. “രണ്ട് ദിവസം മുൻപാണ് ഞാൻ ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയത്. ഈ പാർട്ടിയിൽ നിൽക്കുന്നത് വലിയ അപമാനമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ടിഎംസിയിലെ ഭൂരിഭാഗം നേതാക്കളും മോശം പ്രവൃത്തികളിലും അഴിമതികളിലും മുഴുകിയിരിക്കുകയാണ്. ദിവസേന പുതിയ അഴിമതിക്കഥകൾ പുറത്തുവരുന്നു, ഇനിയും വരാനിരിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ഒരു കാര്യവും ചെയ്യാൻ ഈ പാർട്ടിക്ക് സാധിക്കുന്നില്ല. വെറും മുഖസ്തുതി പാടുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമുള്ളത്. പാർട്ടിയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം മമതാ ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജി ആണ്. അഭിഷേകിന്റെ ഏകാധിപത്യ മനോഭാവവും പാർട്ടി പ്രവർത്തകർ നേരിടുന്ന പീഡനങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്. വർഷങ്ങൾക്ക് മുൻപുള്ള വ്യാജ കേസുകൾ വരെ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്,” എന്ന് രാജിവെച്ചതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച അജ്മൽ സിദ്ദിഖി വെളിപ്പെടുത്തി.








