ഇന്ത്യൻ ടി20 ക്രിക്കറ്റിൽ വൻ തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നതായി സൂചനകൾ. ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റനായി ചുമതലയേൽക്കുന്നതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ പകരക്കാരനെപ്പോലും ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ മുൻകൂട്ടി നിശ്ചയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. മലയാളി വേരുകളുള്ള യുവ ഇടങ്കയ്യൻ ബാറ്റർ തിലക് വർമ്മയെയാണ് ഭാവി നായകനായി ഗംഭീർ വളർത്തിയെടുക്കുന്നത്.
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന അക്സർ പട്ടേലിനെപ്പോലെയുള്ള മുതിർന്ന താരങ്ങളെ മറികടന്നാണ് ഗംഭീർ ഈ ദീർഘകാല പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയുടെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഡംബുള്ളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തിലക് വർമ്മ തന്നെ ഈ കാര്യങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം തന്നെ ഇന്ത്യ ‘എ’ ടീമിന്റെ നായകനായി 23-കാരനായ തിലക് വർമ്മയെ നിയമിച്ചിരുന്നു. ഹൈദരാബാദിന് വേണ്ടിയും ദുലീപ് ട്രോഫിയിലും ക്യാപ്റ്റനായി മികച്ച പരിചയസമ്പത്തുള്ള തിലകിന് നായകസ്ഥാനം ഒരു ഭാരമല്ല. “എനിക്ക് യാതൊരുവിധ സമ്മർദ്ദവുമില്ല, ഇതൊരു അധിക ഉത്തരവാദിത്തമായി മാത്രമേ കാണുന്നുള്ളൂ,” തിലക് പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യ എ ടീമിനെ നയിക്കുമ്പോൾ തന്നെ ഗൗതം ഗംഭീർ തനിക്ക് നൽകിയ ഉപദേശം തിലക് ഓർത്തെടുത്തു: “എപ്പോഴൊക്കെ നീ ഇന്ത്യ എ ടീമിനെ നയിക്കുന്നുവോ, അപ്പോഴൊക്കെ സീനിയർ ഇന്ത്യൻ ടീമിനെ മനസിൽ വിചാരിക്കുക. ഭാവിയിൽ നീയായിരിക്കാം ഈ ടീമിനെ മുന്നോട്ട് നയിക്കേണ്ടത്.”
ഈ വാക്കുകൾ മനസ്സിൽ വെച്ചാണ് താൻ ക്യാപ്റ്റൻസി പഠിച്ചതെന്നും കൃത്യമായ സമയത്താണ് തനിക്ക് ഈ വലിയ അവസരം ലഭിച്ചതെന്നും തിലക് കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്മാരിലൊരാളായ രോഹിത് ശർമ്മയുമായി ഡ്രെസ്സിങ് റൂം പങ്കിടാൻ കഴിഞ്ഞതാണ് തിലക് വർമ്മയുടെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം. 2022-ൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ചതു മുതൽ രോഹിത്തുമായി വലിയൊരു ആത്മബന്ധം തിലകിനുണ്ട്.
“രോഹിത് ഭായിയുമായി ഞാൻ ബാറ്റിങ്ങിനെക്കുറിച്ച് അധികം സംസാരിക്കാറില്ല, പകരം ക്യാപ്റ്റൻസിയെക്കുറിച്ചാണ് ചർച്ച ചെയ്യാറുള്ളത്. സമ്മർദ്ദ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സ് എങ്ങനെയാണെന്ന് ഞാൻ ചോദിച്ചറിയാറുണ്ട്. അദ്ദേഹത്തെ കണ്ട് പഠിച്ച കാര്യങ്ങൾ ഞാൻ ഇന്ത്യ എ ടീമിലും, ഒപ്പം ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർക്കും കൈമാറും,” തിലക് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമായ തിലക് വർമ്മ, റൺ ചേസിംഗുകളിൽ കാണിക്കുന്ന മികച്ച പക്വതയിലൂടെ ഇതിനകം തന്നെ ശ്രദ്ധേയനാണ്. ഗംഭീറിന്റെയും രോഹിത്തിന്റെയും പിന്തുണയോടെ താരം ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ മുഖമായി മാറുമെന്നുറപ്പാണ്.












