പാക് അധിനിവേശ കശ്മീരിലെ (PoK) നിരായുധരായ ജനങ്ങളെ പാക് സൈന്യം വെടിവെച്ചുകൊന്ന സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് വൻ തിരിച്ചടി. രാവലകോട്ടിൽ പാക് സുരക്ഷാ സേന നടത്തിയ ക്രൂരമായ വെടിവെപ്പിൽ 11 നിരപരാധികൾ കൊല്ലപ്പെടുകയും 70-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത നരനായാട്ടിനെതിരെ കശ്മീരി പ്രവാസികൾ ബ്രിട്ടനിൽ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. യുകെയിലെ ബ്രാഡ്‌ഫോർഡിലുള്ള പാകിസ്താൻ കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ പാക് ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ജൂൺ ഒൻപതിന് നടന്ന പടുകൂറ്റൻ പ്രതിഷേധ പ്രകടനത്തിൽ, സ്വന്തം ജനതയ്ക്ക് നേരെ അതിക്രൂരമായ ബലപ്രയോഗം നടത്തുന്ന പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് പ്രവാസി കശ്മീരി നേതാക്കൾ ആഞ്ഞടിച്ചു. ജന്മനാട്ടിലെ തങ്ങളുടെ സഹോദരങ്ങളെ തോക്കിൻമുനയിൽ നിർത്തി നിശബ്ദരാക്കാൻ പാകിസ്താന് കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
അതിനിടെ, പാക് അധീന കശ്മീരിൽ പാകിസ്താൻ നടത്തുന്ന ഈ കിരാത നടപടിയും നരഹത്യയും അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിയായി മാറുകയാണ്. ബ്രിട്ടനിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ 30 എംപിമാരാണ് പിഒകെയിലെ അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുകെ സർക്കാരിന് കത്തയച്ചിരിക്കുന്നത്. മേഖലയിലെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബ്രിട്ടീഷ് സർക്കാർ അടിയന്തരമായി നയതന്ത്ര തലത്തിൽ ഇടപെടണമെന്ന് ഈ എംപിമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂൺ 5 മുതൽ രാവലകോട്ടിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പാക് സൈന്യം ക്രൂരമായ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത വിലാപയാത്രയ്ക്ക് നേരെ പോലും പാക് റേഞ്ചേഴ്സ് വെടിയുതിർത്തത് പാകിസ്ഥാന്റെ ഭീരുത്വമാണ് കാണിക്കുന്നത്.








