ദേശീയ രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രമായ ദില്ലിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് കേവലമൊരു രാഷ്ട്രീയ യോഗമായിരുന്നില്ല, മറിച്ച് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒരു വലിയ ഉൾപ്പോരിന്റെ ക്ലൈമാക്സ് സീനായിരുന്നു! നരേന്ദ്ര മോദി എന്ന പവർഹൗസിനെ നേരിടാൻ ഒന്നിച്ചുചേർന്ന ‘ഇൻഡി’ സഖ്യത്തിന്റെ ഉള്ളിൽ പുകഞ്ഞ വൻ സ്ഫോടനമാണ് ഇന്നലെ സമാപിച്ച യോഗത്തോടെ ഇപ്പോൾ പൂർണ്ണമായി പുറത്തുവന്നിരിക്കുന്നത്.
ഒരു വശത്ത്, കാറ്റിലും കോളിനും ഉലയാത്ത, കൃത്യമായ അച്ചടക്കമുള്ള ഒരു വൻ സൈന്യത്തെപ്പോലെ ബിജെപി നിലയുറപ്പിച്ചിരിക്കുമ്പോൾ ഒരു ചെറിയ കാറ്റ് വീശിയാൽ ആടി ഉലയുന്നതാണ് ഇൻഡി സഖ്യത്തിന്റെ പ്രശ്നം. എന്താണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ബിജെപിയുടെ ഏറ്റവും വലിയ അഡ്വാന്റേജ്? ബിജെപിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒരൊറ്റ കേന്ദ്രമാണ്. അവിടെ തർക്കങ്ങൾക്കോ പടലപ്പിണക്കങ്ങൾക്കോ സ്ഥാനമില്ല. തിരഞ്ഞെടുപ്പ് ജയിക്കാൻ ആവശ്യമായ സോഷ്യൽ എൻജിനീയറിംഗും, ബൂത്ത് തലം മുതലുള്ള മൈക്രോ മാനേജ്‌മെന്റും ബിജെപിയുടെ മാത്രം പ്രത്യേകതയാണ്.
ഇൻഡി സഖ്യത്തിലെ ഓരോ പാർട്ടിയും സ്വന്തം സംസ്ഥാനത്തെ അധികാരത്തിനായി കടിപിടികൂടുമ്പോൾ, ബിജെപി രാജ്യം മുഴുവൻ ഒരൊറ്റ വലിയ നരേറ്റീവിന് കീഴിൽ അണിനിരത്തുന്നു. ഈ കരുത്തിന് മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കണം എന്ന് ഇൻഡി സഖ്യത്തിന് അറിയില്ല എന്നതാണ് ഏറ്റവും വലിയ സത്യം. കോൺഗ്രസിന്റെ പിടിപ്പുകേടും മോശം തന്ത്രങ്ങളുമൊക്കെയാണ് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്:
പ്രാദേശികമായി മറ്റു പാർട്ടികൾക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും അനാവശ്യമായി കൂടുതൽ സീറ്റുകൾ വാങ്ങി വാശിപിടിച്ച് മത്സരിക്കുകയും, ഒടുവിൽ ദയനീയമായി തോറ്റുതൊപ്പിയുടുകയും ചെയ്യുന്നതാണ് കോൺഗ്രസ് ശൈലി. ബിഹാറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാശിപിടിച്ച് വാങ്ങി മത്സരിച്ച സീറ്റുകളിലെ കനത്ത പരാജയം കഴിഞ്ഞ ദിവസത്തെ യോഗത്തിലും സഖ്യകക്ഷികൾ ഓർമ്മിപ്പിച്ചു. ഇത് ഇൻഡി സഖ്യത്തിന്റെ മൊത്തം വിജയസാധ്യതകളെയാണ് തകർത്തത്.
ഏത് സംസ്ഥാനത്താണോ ഏത് പ്രാദേശിക പാർട്ടിയാണോ ശക്തർ, അവർക്ക് അവിടെ കൃത്യമായ പ്രാധാന്യം നൽകണമെന്നാണ് സഖ്യകക്ഷികളുടെ ആവശ്യം. എന്നാൽ ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. എല്ലാത്തിലും തങ്ങളുടെ ‘സ്വയം പ്രഖ്യാപിത അപ്രമാദിത്വം’ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ കാര്യത്തിൽ ഇൻഡി സഖ്യത്തിൽ വലിയ എതിർപ്പുകൾ ഉണ്ട്.
കോൺഗ്രസ് മാത്രമല്ല, ഇൻഡി സഖ്യത്തിലെ മറ്റ് പ്രാദേശിക പാർട്ടികളും കടുത്ത സ്വാർത്ഥതയുടെയും ദൗർബല്യങ്ങളുടെയും നിഴലിലാണ്. സമാജ്‌വാദി പാർട്ടിക്ക് ഉത്തർപ്രദേശും, ആർജെഡിക്ക് ബിഹാറും, തൃണമൂലിന് ബംഗാളും മാത്രമാണ് ലോകം. സ്വന്തം സംസ്ഥാന അതിർത്തിക്ക് പുറത്ത് ഇവർക്ക് യാതൊരു സ്വാധീനവുമില്ല. സഖ്യത്തിലെ ഭൂരിഭാഗം നേതാക്കളും വിവിധ അഴിമതിക്കേസുകളുടെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളുടെയും നിഴലിലാണ്. ഇത് പലപ്പോഴും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിൽ നിന്നും ഇവരെ പിന്നോട്ടടിക്കുന്നു.
ഈ കടുത്ത ദൗർബല്യങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം ദില്ലിയിൽ വെച്ച് ഇൻഡ്യാ സഖ്യത്തിന്റെ നിർണ്ണായക യോഗം പൂർത്തിയായത്. അവിടെ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങളായിരുന്നു. അഖിലേഷ് യാദവും തേജസ്വി യാദവും ഇടതുപക്ഷ നേതാക്കളും ഒന്നടങ്കം രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി വിചാരണ ചെയ്തു. “സഖ്യത്തെ ഒന്നിപ്പിച്ചു നിർത്തേണ്ട ഒരു പശ അല്ലെങ്കിൽ ‘ഗ്ലൂ’ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല” എന്ന് അവർ മുഖത്തുനോക്കി തുറന്നടിച്ചു. കോൺഗ്രസിന്റെ ആധിപത്യ പ്രവണതകൾക്കെതിരെ കടുത്ത ഭാഷയിൽ കടന്നാക്രമണം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധിക്ക് യോഗത്തിൽ പൂർണ്ണമായി പ്രതിരോധത്തിലാകേണ്ടി വന്നു.
ഒടുവിൽ, മറ്റ് വഴിയില്ലാതെ, സഖ്യകക്ഷികളുടെ കടുത്ത ആക്ഷേപങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിക്ക് മയപ്പെടേണ്ടി വന്നു. “എല്ലാ കുറ്റപ്പെടുത്തലുകളും ഞാൻ സ്നേഹത്തോടെയും ആദരവോടെയും സ്വീകരിക്കുന്നു” എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ അദ്ദേഹം ഒടുവിൽ തലകുനിക്കുകയായിരുന്നു…
പരസ്പരം കുട്ടപ്പതിയും ആശ്വാസ വാക്കുകൾ പകർന്ന് നൽകിയും ഇൻഡി സഖ്യം യോഗം കഴിഞ്ഞെങ്കിലും ചോദ്യം ഇപ്പോഴും ബാക്കിയാണ്. തല്ലിപ്പിരിയാതിരിക്കാൻ വേണ്ടി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാൻ കഴിഞ്ഞ ദിവസം അവർ തീരുമാനിച്ചതുകൊണ്ട് മാത്രം ഈ സഖ്യത്തിന് മുന്നോട്ട് പോകാനാകുമോ? ഒരു വശത്ത് സർവ്വസന്നാഹങ്ങളുമായി നിൽക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പവർഫുൾ ബിജെപി ടീം. മറുഭാഗത്ത് പരസ്പരം വിശ്വസിക്കാത്ത, സ്വന്തം അപ്രമാദിത്വം നിലനിർത്താൻ നോക്കുന്ന കോൺഗ്രസും ഇൻഡി സഖ്യത്തിലെ പ്രാദേശിക പാർട്ടികളും. ഈ അവസ്ഥയിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തി കോൺഗ്രസിന് ബിജെപിയെ നേരിടാനാകുമോ?








