ശ്രീനഗർ : ഇന്ത്യയുടെ തന്ത്രപ്രധാന പദ്ധതിയായ സോജില ടണൽ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല് കൈവരിച്ചു. കശ്മീരിനെയും ലഡാക്കിനെയും വർഷം മുഴുവൻ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ നിർണായക പദ്ധതിയാണിത്. ടണലിന്റെ ഇരുവശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന അവസാനത്തെ പാറക്കെട്ട് നിയന്ത്രിത സ്ഫോടനത്തിലൂടെ വിജയകരമായി തകർത്തുകൊണ്ട് ‘ഫൈനൽ ബ്രേക്ക്ത്രൂ’ കൈവരിച്ചു. ലഡാക്കിലെ മിനിമർഗിലുള്ള ഈസ്റ്റ് പോർട്ടലിൽ വെച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് റിമോട്ട് കൺട്രോൾ വഴി അവസാനത്തെ 2.5 മീറ്റർ പാറ തുരക്കുന്ന സ്ഫോടനം നിർവ്വഹിച്ചത്.
1999-ലെ കാർഗിൽ യുദ്ധകാലത്ത് പാകിസ്താൻ സൈന്യം പ്രധാനമായും ലക്ഷ്യം വെച്ചത് ഈ ശ്രീനഗർ-ലേ ദേശീയ പാതയെയായിരുന്നു. ഇന്ത്യൻ സൈന്യത്തിന് ലഡാക്കിലേക്കും സിയാച്ചിൻ മേഖലയിലേക്കും ആയുധങ്ങളും അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന സപ്ലൈ ലൈൻ ഇതായിരുന്നു. ഉയർന്ന മലനിരകളിൽ നിലയുറപ്പിച്ച പാക് സൈന്യം ഈ പാതയിലൂടെയുള്ള ഇന്ത്യൻ നീക്കങ്ങളെ പൂർണ്ണമായും തടസ്സപ്പെടുത്താൻ ആയിരുന്നു അന്ന് ശ്രമിച്ചിരുന്നത്. പുതിയ തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ചൈനയുമായും പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ലഡാക്കിലേക്ക് ഇന്ത്യൻ സൈന്യത്തിന് ഏത് കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാൻ കഴിയും. 13.153 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത പൂർണ്ണമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും നീളമേറിയ ഇരുവശത്തേക്കുമുള്ള സിംഗിൾ-ട്യൂബ് റോഡ് ടണലായി മാറും. സോനാമാർഗ് മുതൽ മിനിമർഗ് വരെയുള്ള സമീപന റോഡുകളും പാലങ്ങളും ഉൾപ്പെടെ ആകെ 31 കിലോമീറ്റർ ദൈർഘ്യമാണ് മൊത്തം പാതയ്ക്കുള്ളത്. ഏകദേശം 6,500 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് വന്നിരിക്കുന്നത്.
നിശ്ചയിച്ച സമയപരിധിയേക്കാൾ ആറ് മാസം മുൻപാണ് ഈ നേട്ടം കൈവരിച്ചതെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) അറിയിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില പാസ് ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ചുരങ്ങളിൽ ഒന്നാണ്. കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം വർഷത്തിൽ 4 മുതൽ 6 മാസം വരെ ഈ പാത പൂർണ്ണമായും അടച്ചിടാറുണ്ട്. ഇതോടെ ലഡാക്ക് പ്രവിശ്യ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുകയാണ് പതിവ്. ഈ പ്രതിസന്ധിക്കാണ് ടണൽ യാഥാർത്ഥ്യമാകുന്നതോടെ സ്ഥിരമായ പരിഹാരമാകുന്നത്.
നിലവിൽ സോജില ചുരം കടക്കാൻ 1 മുതൽ 3 മണിക്കൂർ വരെ എടുക്കുന്ന സ്ഥാനത്ത്, ടണൽ വരുന്നതോടെ യാത്ര വെറും 15 മിനിറ്റായി ചുരുങ്ങും.








