നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ കനത്ത പ്രഹരത്തിന് പിന്നാലെ, പാർട്ടിക്ക് സംഭവിച്ച വൻ വീഴ്ച പരസ്യമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം മുൻകൂട്ടി കാണുന്നതിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്കും നേതൃത്വത്തിനും പൂർണ്ണമായി വീഴ്ചപറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വോട്ട് ചോർച്ചയും ജനങ്ങളുടെ കടുത്ത അമർഷവും തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട പാർട്ടി, ഇനി ‘പുതുവഴികൾ’ തേടുമെന്നാണ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി സ്വയം തിരുത്തലിനായി ജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും സമർപ്പിക്കാനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും ഇ-മെയിൽ വിലാസവും പാർട്ടി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.
ഭരണവിരുദ്ധ വികാരവും പാർട്ടി നേതൃത്വത്തിന്റെ അഹന്തയും താഴേത്തട്ടിലുള്ള ജനങ്ങളിൽ നിന്ന് അവരെ എത്രത്തോളം അകറ്റിയെന്നതിന്റെ തെളിവാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് എൽഡിഎഫ് (LDF) കൂപ്പുകുത്തുകയായിരുന്നു
, തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജനങ്ങളുടെ പൾസ് എന്താണെന്ന് സ്വയം കണ്ടെത്താൻ കഴിയാതെ, തിരുത്തൽ നിർദ്ദേശങ്ങൾക്കായി വാട്സ്ആപ്പും ഇ-മെയിലും ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കേണ്ടി വന്ന പാർട്ടിയുടെ ഈ ഗതികേടിനെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കാലങ്ങളായി ജനങ്ങളോട് കാണിച്ച ധാർഷ്ട്യവും അഴിമതി ആരോപണങ്ങളും തിരുത്താൻ വൈകിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര ജനാധിപത്യം നഷ്ടപ്പെട്ട പാർട്ടിക്ക് വെറുമൊരു വാട്സ്ആപ്പ് നമ്പറിലൂടെ ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയില്ലെന്ന കടുത്ത വിമർശനവുമായി അണികൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ഭരണം നഷ്ടപ്പെടുകയും ജനങ്ങൾ കൈവിടുകയും ചെയ്തതോടെ പിടിച്ചുനിൽക്കാനുള്ള സിപിഎമ്മിന്റെ അവസാന അടവായാണ് ഈ ജനകീയ അഭിപ്രായം തേടൽ വിലയിരുത്തപ്പെടുന്നത്.












