ശത്രുരാജ്യങ്ങളായ ചൈനയുടെയും പാകിസ്താൻ്റെയും ഉറക്കം കെടുത്തുന്ന വൻ നയതന്ത്ര-പ്രതിരോധ നയമാറ്റവുമായി ഭാരതം. ചരിത്രത്തിലാദ്യമായി ഇന്ത്യ തങ്ങളുടെ 12 ആണവ യുദ്ധമുന്നണികൾ (Nuclear Warheads) സമാധാനകാലത്ത് തന്നെ മിസൈലുകളുമായി ഘടിപ്പിച്ച് വിക്ഷേപണത്തിന് സജ്ജമായി ‘വിന്യസിച്ചതായി’ (Operationally Deployed) അന്താരാഷ്ട്ര ആയുധ നിരീക്ഷണ സംഘടനയായ സിപ്രിയുടെ (SIPRI) ഞെട്ടിക്കുന്ന റിപ്പോർട്ട്. ആഗോളതലത്തിൽ ആയുധശേഖരങ്ങളെ നിരീക്ഷിക്കുന്ന പ്രശസ്ത സ്വീഡിഷ് തിങ്ക് ടാങ്കായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ഭാരതത്തിന്റെ ഈ വൻ ചുവടുവെപ്പിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ആണവായുധങ്ങളും അവ വിക്ഷേപിക്കാനുള്ള മിസൈൽ സംവിധാനങ്ങളും വെവ്വേറെ സൂക്ഷിക്കുന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ പ്രതിരോധ നയമാണ് ഇതോടെ പൂർണ്ണമായും മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്.
ഭാരതത്തിന്റെ ആണവ ശേഖരം കേവലം സംഭരിച്ചുവെച്ചിരിക്കുന്ന ഒന്നല്ലെന്നും പകരം ഏതുനിമിഷവും ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാൻ തക്കവണ്ണം അത്യാധുനിക അണ്ടർഗ്രൗണ്ട് മിസൈൽ സിലോകളിലും ആണവ അന്തർവാഹിനികളിലും (SSBN) യുദ്ധസജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നും സിപ്രി റിപ്പോർട്ട് വ്യക്തമാക്കുന്നു. സമുദ്രത്തിലൂടെയുള്ള ആണവ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി, പട്രോളിംഗ് നടത്തുന്ന ഐഎൻഎസ് അരിധമൻ (INS Aridhaman) ഉൾപ്പെടെയുള്ള ആണവ അന്തർവാഹിനികളിലെ മിസൈലുകളിലാണ് ഈ 12 ആണവ വാർഹെഡുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയുടെ ആകെ ആണവായുധ ശേഖരം കഴിഞ്ഞ വർഷത്തെ 180-ൽ നിന്നും 190 ആയി ഉയർന്നിട്ടുണ്ട്.
അതേസമയം പ്രതിസന്ധിയിലായ പാകിസ്ഥാന്റെ ആണവ ശേഖരം 170-ൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയുടെ ആണവായുധ നവീകരണ പദ്ധതികൾ ഇപ്പോൾ പ്രധാനമായും ചൈനയെ ലക്ഷ്യം വെച്ചുള്ളതാണെന്നും ചൈനയിലെ ഏത് കോണിലും എത്തിച്ചേരാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ സംവിധാനങ്ങളാണ് ഭാരതം വികസിപ്പിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ചൈനയ്ക്ക് നിലവിൽ 620 ആണവായുധങ്ങളുണ്ടെങ്കിലും അതിൽ 34 എണ്ണം മാത്രമാണ് വിന്യസിച്ചിട്ടുള്ളത്. ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ലെന്ന (No First Use) നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോഴും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും അതിവേഗത്തിൽ തിരിച്ചടിക്കാനുമുള്ള ഭാരതത്തിന്റെ സൈനിക കരുത്തിന്റെ പ്രഖ്യാപനമാണ് ഈ പുതിയ തന്ത്രപ്രധാനമായ നീക്കം.










