വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക ‘അപ്പാച്ചെ’ (AH-64) ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആക്രമണത്തിന് അമേരിക്ക ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെ ഒമാൻ തീരത്തിനടുത്താണ് സംഭവം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് നൽകുന്ന വിവരങ്ങൾ പ്രകാരം ചരിത്രത്തിലാദ്യമായി ഒരു സമുദ്ര ഉപരിതല ഡ്രോൺ ഉപയോഗിച്ചാണ് കടലിൽ വീണ സൈനികരെ രക്ഷപ്പെടുത്തിയത്. സൈനികർ കടലിൽ വീണ് രണ്ട് മണിക്കൂറിനുള്ളിൽ ‘സാറോണിക് ടെക്നോളജീസ്’ നിർമ്മിച്ച 24 അടി നീളമുള്ള ‘കോർസെയർ’ എന്ന റോബോട്ടിക് ഡ്രോൺ ബോട്ട് ഇവരെ കണ്ടെത്തുകയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡ്രോണുകളും കൈകാര്യം ചെയ്യുന്ന യു.എസ് നേവിയുടെ പ്രശസ്തമായ ‘ടാസ്‌ക് ഫോഴ്സ് 59’ ആണ് ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഇറാൻ എണ്ണക്കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നത്. ഇതിനിടെ ഇറാൻ ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തുകയായിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ ഇതുവരെ അമേരിക്കയുടെ മുപ്പതോളം എം.ക്യു-9 റീപ്പർ (MQ-9 Reaper) ഡ്രോണുകൾ വെടിവെച്ചിട്ടിട്ടുണ്ട്. എന്നാൽ ഈ യുദ്ധത്തിൽ ഒരു അപ്പാച്ചെ ഹെലികോപ്റ്റർ തകരുന്നത് ഇതാദ്യമായാണ്. ഹെൽഫയർ മിസൈലുകൾ ഘടിപ്പിച്ച ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണ ഹെലികോപ്റ്ററുകളിൽ ഒന്നായ അപ്പാച്ചെ ഇറാൻ വെടിവെച്ച് എഴുതിയത് വലിയ നഷ്ടമായാണ് അമേരിക്ക കണക്കാക്കുന്നത്.








