ഡൽഹിയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ അതിർത്തി സുരക്ഷയെക്കുറിച്ചുള്ള നിർണായക ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന നീക്കങ്ങളുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ഇന്ത്യയിൽ നിന്നുള്ള ‘പുഷ്-ഇൻ’ അഥവാ നിയമവിരുദ്ധമായ തിരിച്ചയക്കൽ പ്രക്രിയയും അതിർത്തിയിലെ വെടിവെപ്പും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 കക്ഷി സഖ്യം ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ചും പ്രതിഷേധ റാലികളും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (ജൂൺ 12) ബംഗ്ലാദേശിലെ വിവിധ അതിർത്തി ജില്ലകളിലും പ്രധാന അതിർത്തി പോസ്റ്റുകളിലും വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇവരുടെ തീരുമാനം. ഇതിന് പിന്നാലെ ജൂൺ 15-ന് തലസ്ഥാനമായ ധാക്കയിൽ വൻ ജനകീയ പ്രകടനവും സഖ്യം സംഘടിപ്പിക്കുന്നുണ്ട്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രൂപീകരിക്കപ്പെട്ട വിദ്യാർത്ഥി സംഘടനയായ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) ഇന്ത്യൻ അതിർത്തിയിൽ ബംഗ്ലാദേശി പൗരന്മാരെ അണിനിരത്തി ‘മനുഷ്യമതിൽ’ (ഹ്യൂമൻ ഷീൽഡ്) തീർക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ അധികാരത്തിലുള്ള പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ബിഎൻപി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനും ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനുമാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇപ്പോൾ ശ്രമിക്കുന്നത്. ഇന്ത്യ ബോർഡർ സെക്യൂരിറ്റി ഫോഴ്സിനെ (ബിഎസ്എഫ്) ഉപയോഗിച്ച് ആളുകളെ ബംഗ്ലാദേശിലേക്ക് ബലമായി തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കോർഡിനേറ്ററും മുൻ എംപിയുമായ എഎച്ച്എം ഹമീദുർ റഹ്മാൻ ആസാദ് ധാക്കയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അതിർത്തിയിൽ ഇത്തരത്തിലുള്ള അമ്പതിലധികം സംഭവങ്ങൾ ഉണ്ടായതായും 2,479 പേരെ ഇന്ത്യ ബംഗ്ലാദേശിലേക്ക് കടത്തിവിടാൻ ശ്രമിച്ചതായും ആസാദ് അവകാശപ്പെടുന്നു. പുതിയ ബിഎൻപി സർക്കാർ അധികാരമേറ്റ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ ബിഎസ്എഫിന്റെ വെടിയേറ്റ് 19 ബംഗ്ലാദേശികൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ജമാഅത്ത് ആരോപിക്കുന്നുണ്ട്. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിന്റെ അതിർത്തി വിഷയത്തിലെ പ്രതികരണങ്ങൾ ഇന്ത്യൻ മന്ത്രിമാരുടേതിന് സമാനമാണെന്നും സർക്കാർ ഇന്ത്യയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ജമാഅത്ത് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിക്ക് പുറമെ ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ്, ഖിലാഫത്ത് മജ്ലിസ്, അമർ ബംഗ്ലാദേശ് പാർട്ടി, നിസാമെ ഇസ്ലാം പാർട്ടി തുടങ്ങിയ പ്രമുഖ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണ് ഈ പ്രക്ഷോഭത്തിന് പിന്നിലുള്ളത്.
എന്നാൽ ബംഗ്ലാദേശ് പാർട്ടികളുടെ ‘പുഷ്-ഇൻ’ ആരോപണങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചു. തങ്ങൾ ആരെയും ബലമായി അതിർത്തി കടത്തുന്നില്ലെന്നും ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാരെ നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങളും ഉഭയകക്ഷി കരാറുകളും പാലിച്ച് കൃത്യമായ രേഖാപരിശോധനയ്ക്ക് ശേഷം മാത്രമാണ് തിരിച്ചയക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പശ്ചിമ ബംഗാളിലും അസമിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള ‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ (ത്രീ-ഡി) കാമ്പയിൻ ശക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 4,800-ലധികം അനധികൃത കുടിയേറ്റക്കാരെ ഇതിനകം ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും 836 പേർ നടപടികൾ കാത്തുനിൽക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. പിടികൂടുന്നവരുടെ പൗരത്വ പരിശോധന ബംഗ്ലാദേശ് അധികൃതർ വേഗത്തിലാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയസ്വാൾ ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹിയിൽ ജൂൺ 8 മുതൽ 11 വരെ നടന്ന ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബിജിബി) ഇന്ത്യയുടെ ബിഎസ്എഫും തമ്മിലുള്ള 57-ാമത് ഡയറക്ടർ ജനറൽ തല ചർച്ചകളിൽ ബംഗ്ലാദേശ് ഈ വിഷയം ഉന്നയിച്ചിരുന്നു. അതിർത്തിയിലെ വെടിവെപ്പും പുഷ്-ഇൻ നടപടികളും നിർത്തണമെന്നാണ് ബിജിബി ആവശ്യപ്പെട്ടത്. എന്നാൽ നിയമവിരുദ്ധ താമസക്കാരെ തിരിച്ചയക്കുന്നതിനുള്ള പട്ടിക നൽകുമ്പോൾ ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസമാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതെന്ന് ഇന്ത്യ ചർച്ചയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാൾ അതിർത്തിയിലെ ചില പോയിന്റുകളിൽ ബിഎസ്എഫും ബിജിബിയും തമ്മിൽ നേരിയ തോതിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും നിരവധി ആളുകൾ അതിർത്തിയിലെ സീറോ ലൈനിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. പിന്നീട് ഫ്ലാഗ് മീറ്റിംഗുകൾക്ക് ശേഷമാണ് ഈ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിലും അതിർത്തി മാനേജ്‌മെന്റ് ചാനലുകൾ വഴിയും ചർച്ചകൾ തുടരുന്നതിനിടയിലാണ്, വിഷയം തെരുവിലേക്ക് വലിച്ച് നീട്ടി അതിർത്തിയിൽ വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള തീവ്ര നിലപാടുള്ള സംഘടനകൾ ശ്രമിക്കുന്നത്. ഇന്ത്യയുമായി 4,096 കിലോമീറ്റർ നീളമുള്ള അതിർത്തിയുള്ള ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് സംഘടനകൾ പ്രഖ്യാപിച്ച അതിർത്തി മാർച്ച് വരും ദിവസങ്ങളിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ അതിർത്തികളിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.









