ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ കഴിഞ്ഞ കുറച്ചുകാലമായി കടുത്ത സാമ്പത്തിക-ഭരണ പ്രതിസന്ധികളാണ് നിലനിൽക്കുന്നത്. തദ്ദേശീയരായ ജനങ്ങളെ പാക് സർക്കാർ ക്രൂരമായി പാർശ്വവൽക്കരിക്കുന്നതിനെതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരെ ഇന്ന് പാകിസ്താൻ സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. റാവലകോട്ട്, മിർപൂർ മേഖലകളിൽ ഉണ്ടായ ഈ ക്രൂരമായ സൈനിക നടപടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെടുകയും 37-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മേഖലയിൽ ജനകീയ പ്രക്ഷോഭം നയിക്കുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിക്ക് നേരെയാണ് പാക് സൈന്യം ക്രൂരമായ നടപടി സ്വീകരിച്ചത്. കടുത്ത തൊഴിലില്ലായ്മ, അനിയന്ത്രിതമായ വിലക്കയറ്റം, പണപ്പെരുപ്പം, ദിവസങ്ങളോളം നീളുന്ന വൈദ്യുതി മുടക്കം, മാവ്-ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കുള്ള സബ്‌സിഡികൾ നിർത്തലാക്കിയത് എന്നിവയ്‌ക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഭീംബർ, കോട്‌ലി തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രതിഷേധക്കാർ മുസാഫറാബാദിലേക്ക് മാർച്ച് നടത്തുന്നതിനായി മിർപൂരിലെ സ്റ്റേഡിയത്തിൽ ഒത്തുകൂടിയിരുന്നു. എന്നാൽ പ്രകോപനങ്ങളൊന്നുമില്ലാതെ പാക് സൈന്യം ജനക്കൂട്ടത്തിന് നേരെ ലൈവ് വെടിയുണ്ടകളും ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
ഏകദേശം 14,000-ത്തോളം അധിക സൈനികരെയാണ് പ്രക്ഷോഭം അടിച്ചമർത്താൻ പാകിസ്താൻ ഇവിടെ വിന്യസിച്ചിരിക്കുന്നത്.
ആക്രമണത്തെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ പുറംലോകം അറിയാതിരിക്കാൻ പാകിസ്താൻ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മേഖലയിൽ പൂർണ്ണമായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.
വാർത്തകൾ പുറത്തുപോകാതിരിക്കാൻ മാധ്യമങ്ങൾക്ക് കർശന സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.









