ന്യൂഡൽഹി : യുക്രൈൻ യുദ്ധത്തിലും പശ്ചിമേഷ്യൻ സംഘർഷങ്ങളിലും വലിയ അട്ടിമറികൾ സൃഷ്ടിച്ച ഡ്രോൺ സാങ്കേതികവിദ്യ തദ്ദേശീയമായി സൃഷ്ടിച്ച് കരുത്തറിയിച്ച് ഇന്ത്യ. 100ലേറെ ‘കാമികാസി’ അഥവാ സൂയിസൈഡ് ഡ്രോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്. ആധുനിക യുദ്ധമുഖങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച നൂറിലധികം അത്യാധുനിക ഡ്രോണുകളുടെ ആദ്യ ബാച്ച് സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡിന് കൈമാറി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ , പ്രമുഖ സ്വകാര്യ കമ്പനികൾ എന്നിവർ സംയുക്തമായാണ് ഈ ഇനത്തിൽപ്പെട്ട വ്യത്യസ്ത ഡ്രോണുകൾ വികസിപ്പിച്ചിരിക്കുന്നത്.
കാമികാസി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 3 ഇനം ഡ്രോണുകൾ ആണ് നിലവിൽ ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എഫ്‌പിവി കാമികാസി ഡ്രോണായ അഗ്നിക VTOL-1 ആണ് ഒന്നാമത്. നഗരങ്ങളിലെ ഒളിപ്പോരുകൾക്കും ഇടുങ്ങിയ യുദ്ധമേഖലകൾക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം. 5 കിലോമീറ്റർ പരിധിയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പറക്കാൻ ഇതിന് കഴിയും. രണ്ടാമതായുള്ള നാഗാസ്ത്ര-1, സോളാർ ഇൻഡസ്ട്രീസിന്റെ കീഴിൽ വികസിപ്പിച്ച മാനിപുലേറ്റഡ് സൂയിസൈഡ് ഡ്രോണാണ്. ഈ ഡ്രോണിന് 30 കിലോമീറ്റർ വരെ സഞ്ചാരപരിധിയുണ്ട്. മൂന്നാമതായുള്ള ULPGM (UAV-Launched Precision Guided Munition) വലിയ ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുത്തുവിടാൻ കഴിയുന്ന മിസൈൽ രൂപത്തിലുള്ള ഡ്രോണാണ്. ഇതിന് 20 കിലോമീറ്റർ വരെ ആകാശ പരിധിയുണ്ട്.
സ്ഫോടകവസ്തുക്കൾ വഹിച്ചുകൊണ്ട് പറക്കുന്ന ഒരു മിസൈൽ പോലെയാണ് സൂയിസൈഡ് ഡ്രോണുകൾ പ്രവർത്തിക്കുന്നത്. ശത്രുവിന്റെ താവളങ്ങളോ സൈനിക വാഹനങ്ങളോ കണ്ടെത്തിയാൽ ഇവ നേരിട്ട് ചെന്ന് ആത്മഹത്യാപരമായി ഇടിച്ചുസ്ഫോടനം നടത്തും. അതുകൊണ്ടാണ് ഇവയെ സൂയിസൈഡ് ഡ്രോണുകൾ എന്ന് വിളിക്കുന്നത്. പ്രതിരോധ രംഗത്ത് ഇവ ‘ലോയിറ്ററിങ് മ്യുണിഷൻ’ എന്നും അറിയപ്പെടുന്നു. ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതുവരെ ആകാശത്ത് വട്ടമിട്ടു പറക്കാൻ ഇവയ്ക്ക് സാധിക്കും.
ശത്രുരാജ്യങ്ങൾ ജാമറുകൾ ഉപയോഗിച്ച് കമ്മ്യൂണിക്കേഷൻ സിഗ്നലുകൾ തടസ്സപ്പെടുത്തിയാലും ജിപിഎസ് ബന്ധം വിച്ഛേദിച്ചാലും ഈ ഡ്രോണുകൾക്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്താനാകും. ഇമേജിങ് ഇൻഫ്രാറെഡ് സീക്കറുകൾ ഉള്ളതിനാൽ പകലിലും രാത്രിയിലും ഒരുപോലെ ഒളിച്ചിരിക്കുന്ന ശത്രുക്കളെയും ചലിക്കുന്ന വാഹനങ്ങളെയും ഇവ കൃത്യമായി വേട്ടയാടും. കോടിക്കണക്കിന് രൂപ വിലവരുന്ന പരമ്പരാഗത മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഡ്രോണുകളുടെ നിർമ്മാണച്ചെലവ് വളരെ കുറവാണ്. ഇത് പ്രതിരോധ ബജറ്റിന് വലിയ ലാഭമുണ്ടാക്കുന്നതാണ്.









