വെറുമൊരു “തമാശ അല്ലെങ്കിൽ പ്രാങ്ക്” എന്ന പേരിൽ സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനിറങ്ങിയ ശിവം ഗുപ്ത എന്ന യുവാവാണ് ഇപ്പോൾ നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്. പട്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ ജീവനക്കാരെയും പോലീസിനെയും അപ്പാടെ വിഡ്ഢികളാക്കിക്കൊണ്ട് ഇയാൾ വ്യാജ പരിശോധന നടത്തിയത്. വെള്ള ഷർട്ടും കറുത്ത കോട്ടും പാന്റും ധരിച്ച്, ഒപ്പം ഒരു വ്യാജ ഐഡി കാർഡും തൂക്കിയാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.
വീഡിയോയുടെ തുടക്കത്തിൽ “ഇന്ന് ഞാൻ ഒരു വ്യാജ ടിടിഇ ആയി മാറി എത്ര പണം സമ്പാദിക്കാൻ കഴിയുമെന്ന് നോക്കാൻ പോവുകയാണ്” എന്ന് ഇയാൾ വിളിച്ചുപറയുന്നുണ്ട്. യഥാർത്ഥ റെയിൽവേ പോലീസോ ടിടിഇമാരോ തന്നെ പിടികൂടുമോ എന്ന ഭയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അതൊന്നും വകവെയ്ക്കാതെ ഇയാൾ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങി.
സ്റ്റേഷനിലൂടെ വന്ന യാത്രക്കാരെ തടഞ്ഞുനിർത്തി ഇയാൾ ടിക്കറ്റ് ചോദിക്കാൻ തുടങ്ങി. ടിക്കറ്റില്ലാത്ത ചില യാത്രക്കാരെ കണ്ടെത്തിയപ്പോൾ, അവരിൽ ഭയം ജനിപ്പിച്ച് ഓരോരുത്തരിൽ നിന്നും 500 രൂപ വീതം ഇയാൾ പിഴയായി വാങ്ങുകയും ചെയ്തു. വെറും അരമണിക്കൂർ കൊണ്ട് 1,200 രൂപ ഇത്തരത്തിൽ താൻ സമ്പാദിച്ചു എന്നാണ് വീഡിയോയുടെ അവസാനം ഇയാൾ അവകാശപ്പെടുന്നത്. ‘ജാർഖണ്ഡ് റെയിൽ യൂസേഴ്സ്’ എന്ന എക്സ് (ഹാൻഡിൽ വഴിയാണ് ഈ വീഡിയോ പുറംലോകമറിഞ്ഞത്.
വീഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. “ഇത് വെറുമൊരു തമാശയല്ല, ഒരു സർക്കാർ ഉദ്യോഗസ്ഥനെ ചമഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം സ്റ്റണ്ടുകൾ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയും സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്യും,” എന്ന് പൊതുജനം ചൂണ്ടിക്കാട്ടി. സ്റ്റേഷനിലെ സിസിടിവി ക്യാമറകളുടെയും സുരക്ഷാ ജീവനക്കാരുടെയും മുന്നിൽ വെച്ച് എങ്ങനെയാണ് ഇത്രയും വലിയൊരു തട്ടിപ്പ് നടന്നതെന്ന ചോദ്യവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് നേരെ ഉയരുന്നുണ്ട്. റെയിൽവേ ആക്ട് പ്രകാരം കേസ് എടുത്താൽ ഈ യുവാവ് ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരുമെന്നും ആളുകൾ ഓർമ്മിപ്പിക്കുന്നു.
സംഭവം വിവാദമായതോടെ റെയിൽവേ അധികൃതർ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. ദാനാപ്പൂർ ഡിവിഷണൽ റെയിൽവേ മാനേജരുടെ (DRM) ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി, ഈ വിഷയത്തിൽ കൃത്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ആർപിഎഫ് ഊർജ്ജിതമാക്കി.
A boy named Shivam Gupta reportedly dressed up as a TTE and checked passengers' tickets at Patna Junction just to gain views on social media.
This isn't a prank — it's impersonation of a public servant and a serious security concern.
Such stunts can mislead passengers,… pic.twitter.com/EwnaVpvZr4
— Jharkhand Rail Users (@JharkhandRail) June 10, 2026











