ഭാരതത്തെ വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് നയിച്ച്, ഓരോ ഭാരതീയന്റെയും അന്തസ്സും അഭിമാനവും ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച ജനനായകൻ നരേന്ദ്ര മോദി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. തുടർച്ചയായി 12 വർഷം ഭരണകാലയളവ് പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ജവഹർലാൽ നെഹ്‌റുവിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
വിട്ടുവീഴ്ചയില്ലാത്ത ദേശീയബോധവും, കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പിയ ജനക്ഷേമ നയങ്ങളും, ശക്തമായ സാമ്പത്തിക ഉൾപ്പെടുത്തലുകളുമാണ് മോദി സർക്കാരിന്റെ ഭരണകാലയളവിനെ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയത്. ന്യൂഡൽഹിയിൽ നടന്ന എൻഡിഎ നേതാക്കളുടെ ചരിത്രപ്രധാനമായ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന ഭാരതീയ പൈതൃകത്തിലൂന്നിയ മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ് തങ്ങളുടെ ഭരണത്തിന്റെ നട്ടെല്ലെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ വികസന യാത്ര വെറും തുടക്കം മാത്രമാണെന്നും, വരും വർഷങ്ങൾ ഇതിലും പുതിയതും ദൃഢവുമായ നാഴികക്കല്ലുകൾ രാജ്യത്തിന് സമ്മാനിക്കുമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരിക്കുകയാണ്.മോദിയുടെ ജെെത്രയാത്രയുടെ ഭാഗമായ പ്രധാനപ്പെട്ട 12 പദ്ധതികളുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇടനിലക്കാരുടെ അഴിമതിയും കമ്മീഷൻ രാജും പൂർണ്ണമായും തുടച്ചുനീക്കി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലൂടെയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും (DBT) ഓരോ പൈസയും അർഹരായ പൗരന്മാരിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ 12 വർഷത്തിനിടയിൽ മോദി സർക്കാർ വിപ്ലവകരമായ പദ്ധതികളാണ് നടപ്പിലാക്കിയത്. കോൺഗ്രസ് ഭരണകാലത്ത് ബാങ്ക് അക്കൗണ്ടുകൾ പോലുമില്ലാതിരുന്ന സാധാരണക്കാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകിയ പ്രധാൻ മന്ത്രി ജൻ ധൻ യോജനയിലൂടെ 56 കോടിയിലധികം അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഭാരതത്തിന്റെ ഗ്രാമങ്ങളെ ശുചിത്വത്തിലേക്ക് നയിച്ച സ്വച്ഛ് ഭാരത് മിഷനിലൂടെ 12 കോടിയിലധികം ഗാർഹിക ശുചിമുറികൾ നിർമ്മിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കി. പാവപ്പെട്ടവർക്ക് തലചായ്ക്കാൻ 4 കോടിയിലധികം വീടുകൾ നൽകിയ പി എം ആവാസ് യോജനയും, ഗ്രാമീണ മേഖലയിലെ 15.8 കോടിയിലധികം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ എത്തിച്ച ജൽ ജീവൻ മിഷനും ദരിദ്ര നാരായണന്മാരോടുള്ള ഈ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. പുകയേറ്റ് കണ്ണീരൊഴുക്കിയ അമ്മമാർക്കായി 10 കോടിയിലധികം സൗജന്യ എൽപിജി കണക്ഷനുകൾ ഉജ്ജ്വല യോജനയിലൂടെ നൽകിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് വഴി 44 കോടിയിലധികം കാർഡുകൾ വിതരണം ചെയ്ത് പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ഉറപ്പാക്കി. വരുമാന പരിധിയില്ലാതെ 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ഈ സംരക്ഷണം ലഭ്യമാക്കിയത് മോദി സർക്കാരിന്റെ കരുതലിന്റെ നേർച്ചിത്രമാണ്.
ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന മോദി സർക്കാർ, കോവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച പി എം ഗരീബ് കല്യാൺ അന്ന യോജനയിലൂടെ 81.3 കോടിയിലധികം ജനങ്ങൾക്ക് പ്രതിമാസം 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കി, ഇത് വരും വർഷങ്ങളിലും നീട്ടിയിട്ടുണ്ട്. അന്നദാതാക്കളായ ഭാരതത്തിലെ 9.5 കോടിയിലധികം കർഷകർക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് നൽകുന്ന പിഎം-കിസാൻ പദ്ധതിയിലൂടെ 4.28 ലക്ഷം കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ചത്. ചെറുകിട സംരംഭകർക്ക് ഈടുരഹിത വായ്പകൾ നൽകുന്ന മുദ്ര യോജനയിലൂടെ 58 കോടിയിലധികം വായ്പകൾ നൽകിയപ്പോൾ അതിൽ 68 ശതമാനവും വനിതകളായിരുന്നു എന്നത് രാജ്യത്തെ സ്ത്രീശക്തിയുടെ ഉണർവായി മാറി. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയേകുന്ന അടൽ പെൻഷൻ യോജനയും, യുപിഐ ഇടപാടുകളിലൂടെ ആഗോളതലത്തിൽ ഭാരതത്തെ ഡിജിറ്റൽ സൂപ്പർ പവറാക്കിയ ഡിജിറ്റൽ ഇന്ത്യ പദ്ധതിയും രാജ്യത്തിന്റെ മുഖച്ഛായ മാറ്റി. സ്റ്റാർട്ടപ്പ് ഇന്ത്യയിലൂടെ 2.23 ലക്ഷത്തിലധികം പുതിയ കമ്പനികൾ രാജ്യത്ത് ഉയർന്നുവരികയും 23 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇതിനൊപ്പം ‘ഒരു രാജ്യം, ഒരു നികുതി’ എന്ന ലക്ഷ്യത്തോടെ ജിഎസ്ടി നടപ്പിലാക്കുകയും, ഏറ്റവും പുതിയ ആദായനികുതി പരിഷ്കാരങ്ങളിലൂടെ പ്രതിവർഷം 12 ലക്ഷം രൂപ വരെ (സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം) വരുമാനമുള്ള മധ്യവർഗത്തിന് പൂർണ്ണ നികുതി ഇളവ് നൽകുകയും ചെയ്തത് ഭാരതത്തിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ധന്യമാക്കി. അഴിമതി രഹിതവും ശക്തവുമായ ഈ ഭരണം വരും വർഷങ്ങളിലും ഭാരതത്തെ ആഗോള തലത്തിൽ ഒന്നാമതെത്തിക്കുമെന്നതിൽ തർക്കമില്ല.












