സംസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച വെളിപ്പെടുത്തി കൊല്ലത്ത് ബംഗ്ലാദേശ് സ്വദേശികൾ വ്യാജരേഖകൾ ചമച്ച് ഹോട്ടൽ നടത്തിവന്നതായി കണ്ടെത്തൽ. ജില്ലയിലെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ നീണ്ടകര ഹാർബറിന് സമീപമാണ് രണ്ട് മാസത്തോളമായി ഇവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വരെ ലൈസൻസ് ഒപ്പിച്ചു നൽകി ഹോട്ടൽ പ്രവർത്തിപ്പിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ബംഗ്ലാദേശിലേക്ക് കടന്നുകളഞ്ഞ മുംതാസ് എന്ന വ്യക്തിയുടെ പേരിലായിരുന്നു ഇവിടെ ഹോട്ടൽ ലൈസൻസ് എടുത്തിരുന്നത്. വരും വർഷങ്ങളിൽ വരെ സാധുതയുള്ള രീതിയിൽ 2027 വരെയുള്ള ലൈസൻസാണ് യാതൊരുവിധ സൂക്ഷ്മപരിശോധനയുമില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവർക്ക് അനുവദിച്ചു നൽകിയത് എന്നത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ കടമുറി വാടകയ്ക്കെടുക്കാൻ സമീപിച്ചതെന്ന് കടയുടമ മജീദ് വ്യക്തമാക്കുന്നു. രണ്ട് മാസത്തോളം യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിൽ കച്ചവടം നടത്തിയ ഇവർ, ആരെയും അറിയിക്കാതെ പെട്ടെന്നാണ് ഇവിടം പൂട്ടി മുങ്ങിയത്.
ഇന്ത്യൻ പൗരന്മാരായി കേരളത്തിൽ ജീവിക്കാൻ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് ഈ സംഘം നടത്തിയത്. ആദ്യം പശ്ചിമ ബംഗാളിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച സംഘം പിന്നീട് കേരളത്തിലെത്തി ചാലക്കുടിയിലും കരുനാഗപ്പള്ളിയിലുമായി താമസം ഉറപ്പിച്ചു. ഇതിനിടയിൽ ബെംഗളൂരുവിലേക്ക് കടന്ന് കേരളത്തിലെ വിലാസത്തിലുള്ള കൂടുതൽ വ്യാജരേഖകളും ഇവർ സ്വന്തമാക്കി. ഈ രേഖകൾ ഉപയോഗിച്ചാണ് റേഷൻ കാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങളും അനുമതികളും ഇവർ നേടിയെടുത്തത്. ഹോട്ടൽ ജീവനക്കാരുടെ വിവരങ്ങൾ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങിയതോടെയാണ് പിടിയിലാകുമെന്ന് ഭയന്ന് സംഘം സ്ഥലംവിട്ടത്. നിലവിൽ സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പെട്ടെന്ന് അപ്രത്യക്ഷരായ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ ഏജൻസികൾ. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ കണ്ടെത്താനായി വിപുലമായ തിരച്ചിലാണ് സുരക്ഷാ വിഭാഗം ആരംഭിച്ചിരിക്കുന്നത്.












