മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്തുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചുകഴിഞ്ഞാൽ കോടതികൾക്ക് ഇടപെടാൻ ഭരണഘടനാപരമായ വിലക്കുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 329 പ്രകാരം, റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളിക്കഴിഞ്ഞാൽ അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മീനാക്ഷി നടരാജന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി, റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിൽ ഗുരുതരമായ പിഴവുണ്ടെന്നും അതുകൊണ്ട് കോടതി അടിയന്തിരമായി ഇടപെടണമെന്നും വാദിച്ചു. സുപ്രീം കോടതി കേസ് പരിഗണിക്കാൻ ഇരിക്കെ, തൊട്ടുതലേദിവസം ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.
എന്നാൽ, ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഈ വാദങ്ങളെ ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഒരു നിയമപരമായ അവകാശം മാത്രമാണെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൗലികാവകാശ ലംഘനം ഇല്ലാത്തതിനാൽ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഈ ഹർജി നിലനിൽക്കില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപിയുടെ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവത് എന്നിവരാണ് മത്സരിച്ചിരുന്നത്. ഇതിൽ മഹേഷ് കേവതും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കോത്താരിയുമാണ് മീനാക്ഷിയുടെ പത്രികയ്‌ക്കെതിരെ പരാതി നൽകിയത്.
ഹൈദരാബാദിലെ ഒരു കോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മീനാക്ഷി നടരാജൻ തന്റെ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നതായിരുന്നു ബിജെപിയുടെ ആക്ഷേപം. 2025 ഒക്ടോബറിൽ ഹൈദരാബാദ് കോടതി അയച്ച നോട്ടീസിന്റെ വിവരം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താത്തതിനാൽ പത്രിക അപൂർണ്ണമാണെന്ന് കാണിച്ച് ജൂൺ 9-ന് റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളുകയായിരുന്നു.









