ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. രാജ്യം നേരിടുന്ന അതിരൂക്ഷമായ ജനസംഖ്യാ തകർച്ച ഇനി ഒരിക്കലും പരിഹരിക്കാനാകാത്ത വിധം കൈവിട്ടുപോയെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ പുതിയ മുന്നറിയിപ്പ്. ജനന നിരക്കിൽ ഉണ്ടായ വൻ ഇടിവ് ചൈനയുടെ വൻശക്തി മോഹങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും തിരിച്ചടിയാകുമെന്നാണ് പ്രമുഖ അമേരിക്കൻ നിക്ഷേപകനും മാർട്ടിൻ കാപിറ്റൽ സിഇഒയുമായ റോഡ് ഡി. മാർട്ടിൻ വ്യക്തമാക്കുന്നത്. ചൈനയിലെ നിലവിലെ ജനസംഖ്യാ പ്രതിസന്ധി ഗണിതശാസ്ത്രപരമായി തിരുത്താനാകാത്ത (Mathematically Irreversible) ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. ഇതിന് പ്രധാന കാരണം മറ്റൊന്നുമല്ല, രാജ്യത്ത് കുട്ടികൾക്ക് ജന്മം നൽകാൻ പ്രായമുള്ള സ്ത്രീകൾ ആവശ്യത്തിനില്ല എന്നതാണ്.
ഒരു കാലത്ത് ജനസംഖ്യ നിയന്ത്രിക്കാൻ ചൈന കർശനമായി നടപ്പാക്കിയ ‘ഒറ്റക്കുട്ടി നയം’ (1980-2016) ആണ് ഇന്ന് രാജ്യത്തിന്റെ വിനയായി മാറിയിരിക്കുന്നത്. ആൺകുട്ടികളോടുള്ള അമിത താല്പര്യം കാരണം ലക്ഷക്കണക്കിന് പെൺഭ്രൂണഹത്യകളാണ് അക്കാലത്ത് ചൈനയിൽ നടന്നത്. ഇതിന്റെ ഫലമായി ലിംഗാനുപാതം പാടെ തകിടം മറിഞ്ഞു. ഇന്ന് പ്രസവപ്രായത്തിലെത്തി നിൽക്കുന്ന സ്ത്രീകളുടെ എണ്ണം മുൻതലമുറകളെ അപേക്ഷിച്ച് പകുതിയിലും താഴെയാണ്. ഒരിക്കൽ പോലും ജനിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്ക് പകരം വെക്കാൻ സർക്കാരിന്റെ ഒരു ആനുകൂല്യങ്ങൾക്കും കഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 140 കോടിയിൽ നിന്നും ചൈനീസ് ജനസംഖ്യ ഇതിനോടകം തന്നെ താഴേക്ക് പതിക്കാൻ തുടങ്ങിയിട്ടുണ്ട്. പത്ത് വർഷം മുൻപ് പ്രതിവർഷം 1.8 കോടി കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ ഇത് വെറും ഒറ്റയക്ക ദശലക്ഷത്തിലേക്ക് ചുരുങ്ങി. 1949-ൽ ജനകീയ റിപ്പബ്ലിക് രൂപീകരിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണിത്.
ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങൾ അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ (2100) ചൈനയിലെ ജനസംഖ്യ പകുതിയായി കുറഞ്ഞ് 63.3 കോടിയിലെത്തും. കൂടുതൽ ആശങ്കാജനകമായ മറ്റ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ജനസംഖ്യ 30 കോടിയായി ചുരുങ്ങുമെന്നാണ്. അതായത് നിലവിലെ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമായി ചൈന മാറും. യുവതലമുറ കുറയുന്നതോടെ അധ്വാനിക്കാൻ ശേഷിയുള്ള തൊഴിലാളികളുടെ എണ്ണം കുത്തനെ ഇടിയും. ഇത് ചൈനയിലെ നിർമ്മാണ മേഖലയെയും ഉത്പാദനത്തെയും ഗുരുതരമായി ബാധിക്കും. ചൈനയിൽ വേതന നിരക്ക് ഉയരുന്നതോടെ ആഗോള കമ്പനികൾ നിർമ്മാണ യൂണിറ്റുകൾ ഇന്ത്യ, വിയറ്റ്നാം, മെക്സിക്കോ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റാൻ ഇതിനോടകം ആലോചന തുടങ്ങിക്കഴിഞ്ഞു.
പ്രായമായവരുടെ എണ്ണം പെരുകുന്നതും ചൈനയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ നികുതിപ്പണം കൊണ്ട് ഒന്നിലധികം വൃദ്ധരുടെ പെൻഷനും ചികിത്സാച്ചെലവും വഹിക്കേണ്ട അവസ്ഥയിലേക്കാണ് ചൈന നീങ്ങുന്നത്. ജപ്പാനെപ്പോലെ പ്രായമായവരുടെ രാജ്യമായി ചൈന മാറിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ജപ്പാനുള്ള അത്രയും പ്രതിശീർഷ വരുമാനമോ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങളോ ചൈനയ്ക്കില്ല താനും.
പ്രതിസന്ധി മറികടക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ട് ഇടപെട്ട് ഒറ്റക്കുട്ടി നയം പിൻവലിക്കുകയും മൂന്ന് കുട്ടികൾ വരെയാകാമെന്ന് നിയമം പുതുക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാകുന്നവർക്ക് വൻ തുക ക്യാഷ് ബോണസ്, ഭവന-വിദ്യാഭ്യാസ സബ്‌സിഡികൾ, നീണ്ട പ്രസവാവധി എന്നിവ പ്രഖ്യാപിക്കുകയും ഗർഭനിരോധന മാർഗ്ഗങ്ങളുടെ നികുതിയിളവുകൾ നിർത്തലാക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും ചൈനീസ് യുവാക്കളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. നഗരങ്ങളിലെ അമിതമായ ജീവിതച്ചെലവ്, ഉയർന്ന വിദ്യാഭ്യാസച്ചെലവ്, കടുത്ത ജോലിഭാരം, കുട്ടികളെ വളർത്താനുള്ള സമയക്കുറവ് എന്നിവ കാരണം ചൈനയിലെ യുവതലമുറ വിവാഹത്തിൽ നിന്നും കുട്ടികളുണ്ടാകുന്നതിൽ നിന്നും മനഃപൂർവ്വം മാറിനിൽക്കുകയാണ്. നിയമങ്ങൾ മാറ്റിയെഴുതാമെങ്കിലും ജനസംഖ്യാ ഘടനയിലെ ഈ വലിയ ഗർത്തം നികത്താൻ ബെയ്ജിങ്ങിന് സാധിക്കില്ലെന്നാണ് ആഗോള സാമ്പത്തിക രംഗം വിലയിരുത്തുന്നത്.












