അന്താരാഷ്ട്ര ചരക്കുകപ്പൽ പാതയായ ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് സേന നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നാമത്തെ കപ്പലിന് നേരെയും ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഡൽഹിയിലെ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന്റെ താല്കാലിക ചുമതലയുള്ള (ചാർജ് ഡി അഫയേഴ്സ്) ജെയ്‌സൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്നലെ 20 ഇന്ത്യൻ നാവികർ സഞ്ചരിച്ച ‘എംടി ജൽവീർ’ എന്ന ചരക്കുകപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ നേരിട്ട് വിളിച്ചുവരുത്തി ശക്തമായ ഭാഷയിൽ അതൃപ്തി രേഖപ്പെടുത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്കാസ്) നാഗരാജ് നായിഡുവാണ് യുഎസ് പ്രതിനിധിയെ വിളിപ്പിച്ചത്.
ഇറാനിൽ നിന്നുള്ള എണ്ണക്കടത്ത് തടയാൻ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ചാണ് ഒമാൻ തീരത്ത് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച പലാവു പതാകയുള്ള ‘എംടി സെറ്റെബെല്ലോ’ എന്ന കപ്പലിന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഈ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ ഒമാൻ അധികൃതരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഇതിന് തൊട്ടുമുമ്പത്തെ ദിവസവും സമാനമായ രീതിയിൽ ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു എണ്ണക്കപ്പലിന് നേരെയും യുഎസ് സേന ആക്രമണം നടത്തിയിരുന്നു.
മേഖലയിൽ യുഎസ് നടത്തുന്ന കപ്പൽ വേട്ടയും സൈനിക നീക്കങ്ങളും അന്താരാഷ്ട്ര ജലപാതകളിലെ സുരക്ഷിതമായ ചരക്കുഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് ഇന്ത്യ വ്യക്തമാക്കി. സമാധാനപരമായ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അടിയന്തരമായി ചർച്ചകളിലൂടെ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ബാക്കി നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനുമുള്ള അടിയന്തര നടപടികൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.












