ഭീകരസംഘടനയായ ഹിസ്ബ് ഉത് തഹ്‌രീറിന്റെ (HuT) ഡിജിറ്റൽ ഇടനാഴികൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സ്വിറ്റ്സർലൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ സഹായം തേടി. എൻക്രിപ്റ്റഡ് ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദേശ ഹാൻഡ്‌ലർമാരെ കുടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി എൻ.ഐ.എ വിദേശരാജ്യങ്ങളെ സമീപിച്ചിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ കൈമാറാൻ ഭീകരർ ഉപയോഗിച്ച ജനീവ ആസ്ഥാനമായുള്ള ‘പ്രോട്ടോൺ മെയിൽ’ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ സ്വിസ് അധികൃതരോടും, ജർമ്മനി ആസ്ഥാനമായുള്ള ‘തുത മെയിൽ’ (പഴയ ടുട്ടനോട്ട) അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കാൻ ജർമ്മൻ അധികൃതരോടും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഭീകരർക്ക് വിദേശത്തുനിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത് ഈ ഇമെയിൽ സേവനങ്ങൾ വഴിയാണെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡുമായി 1989 മുതൽ ഇന്ത്യക്ക് പരസ്പര നിയമസഹായ കരാറുണ്ട് (MLAT). ജർമ്മനിയുമായി 2024 ഒക്ടോബറിലാണ് ഇത്തരം ഒരു സുപ്രധാന കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ച് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1953-ൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായി രൂപംകൊണ്ട തീവ്രവാദ സംഘടനയാണ് ഹിസ്ബ് ഉത് തഹ്‌രീർ. ഈ സംഘടനയെ 2003-ൽ ജർമ്മനിയും 2024-ൽ ഇന്ത്യയും നിരോധിച്ചിരുന്നു.
ചെന്നൈ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ രാജ്യാന്തര തലത്തിലുള്ള അന്വേഷണം നടക്കുന്നത്. തമിഴ്‌നാട്ടിൽ സജീവമായിരുന്ന ഹമീദ് ഹുസൈൻ, അഹമ്മദ് മൻസൂർ, അബ്ദുൾ റഹ്മാൻ, മുഹമ്മദ് മൗറീസ്, ഖാദർ നവാസ് ഷെരീഫ് എന്നിവരെ ചെന്നൈയിൽ അറസ്റ്റ് ചെയ്തിരുന്നു. ‘ഡോ. ഹമീദ് ഹുസൈൻ’ എന്ന യുട്യൂബ് ചാനൽ വഴിയാണ് ഇവർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും പാടില്ലെന്നും, വോട്ട് ചെയ്യുന്നത് ഹറാമാണെന്നും, പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നും പ്രചരിപ്പിക്കുന്ന വീഡിയോകൾ ഇയാൾ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ചെന്നൈയിലെ റോയപ്പേട്ട കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹമീദ് ഹുസൈൻ, എല്ലാ ഞായറാഴ്ചയും നഗരത്തിലെ ഒരു ഹാളിൽ രഹസ്യ ക്ലാസുകൾ നടത്തി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതായും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
സംഘടനയുടെ സ്ഥാപകനായ ഷെയ്ഖ് തഖി അൽ ദിൻ അൽ നബ്ഹാനി രൂപം നൽകിയ മൂന്ന് ഘട്ടങ്ങളായുള്ള തന്ത്രമാണ് ഇവർ തമിഴ്‌നാട്ടിലും കേരളത്തിലും നടപ്പാക്കാൻ ശ്രമിച്ചതെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സൊസൈറ്റിയിൽ ആളുകളെ ചേർത്ത് ബ്രെയിൻവാഷ് ചെയ്യുക, ഖിലാഫത്തിനായി പരസ്യമായി വാദിക്കുക, ഒടുവിൽ സൈനിക അട്ടിമറികളിലൂടെയോ വിദേശ സഹായത്തോടെയോ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുക എന്നിവയാണ് ഇവരുടെ ശൈലി. നിലവിൽ അൻപതോളം രാജ്യങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നുണ്ട്. 2019-ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഈ സംഘടന ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് 2020 ഡിസംബറിലും 2021 ഏപ്രിലിലും തമിഴ്‌നാട്ടിലെ മധുരയിൽ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഐസിസ്, എച്ച്.യു.ടി ഭീകരരുമായി ബന്ധമുള്ള മുഹമ്മദ് ഇഖ്ബാൽ, സോഷ്യൽ മീഡിയയിലൂടെ മതയുദ്ധത്തിന് ആഹ്വാനം ചെയ്ത അബ്ദുള്ള എന്ന സർവണകുമാർ എന്നിവരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ ജില്ലകളിൽ പുതിയ സെല്ലുകൾ രൂപീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാനും കനത്ത സുരക്ഷയുള്ള ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനും ശ്രമിച്ച ഭീകരരുടെ ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായി പുറത്തെടുക്കാനാണ് എൻ.ഐ.എയുടെ ഇപ്പോഴത്തെ നീക്കം.









