ധർമ്മശാലയിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീടസാധ്യതകൾ നിർണ്ണയിക്കുന്നത് രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിധ്യമായിരിക്കുമെന്ന് പത്താൻ വ്യക്തമാക്കി. ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ടീമിന്റെ ശക്തിദൗർബല്യങ്ങൾ പങ്കുവെച്ചത്.
വിദേശ മണ്ണിലെ പേസ് ബൗളിംഗിനെ നേരിടാൻ രോഹിത്തിനുള്ള കഴിവും, മൂന്നാം നമ്പറിൽ ഇന്നിങ്സ് നങ്കൂരമിട്ട് മുന്നോട്ട് കൊണ്ടുപോകാൻ വിരാടിനുള്ള പരിചയസമ്പത്തും ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത വേഗതയും അധിക ബൗൺസുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഷോർട്ട് പിച്ച് പന്തുകളെ കൃത്യമായ ടൈമിംഗോടെ നേരിടാൻ രോഹിത്തിനുള്ള മാരക ശേഷി ഇന്ത്യയ്ക്ക് വലിയ കരുത്താകും എന്നാണ് ഇർഫാൻ പറഞ്ഞത്.
ഏകദിന ഫോർമാറ്റിൽ വിരാടിനോളം സ്ഥിരതയുള്ള മറ്റൊരു ബാറ്റ്‌സ്മാനില്ല. റൺ ചേസിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലി, ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായാൽ ഇന്നിങ്സ് പടുത്തുയർത്താൻ ഏറ്റവും അനുയോജ്യനായ മൂന്നാം നമ്പറുകാരനാണ്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എൽ രാഹുൽ തന്നെയായിരിക്കണമെന്ന് പത്താൻ പിന്തുണച്ചു. അഞ്ച്, ആറ് പൊസിഷനുകളിൽ രാഹുൽ തികച്ചും വിശ്വസ്തനാണ്. ടോപ്പ് ഓർഡറിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും പേസ് ബൗളിംഗിനെ സ്ക്വയർ ഓഫ് ദി വിക്കറ്റിൽ നേരിടാനും കെല്പുള്ള ഇഷാൻ കിഷനെ ബാക്കപ്പ് കീപ്പറായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.












