തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഭീതി വിതച്ച് വീണ്ടും ഷിഗെല്ല പടരുന്നു. കോഴിക്കോട്, വയനാട്, ആലപ്പുഴ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്ടിൽ ഏഴ് ഷിഗെല്ല കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 16 ആയി.
രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കണമെന്നും കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും മുതിർന്നവരിലേക്കും രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ‘ഷിഗെല്ല’ ഗ്രൂപ്പിൽപ്പെട്ട ബാക്ടീരിയകൾ കുടലിനെ ബാധിക്കുന്നത് മൂലമുണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് . വളരെ കുറഞ്ഞ അളവിൽ ബാക്ടീരിയ ഉള്ളിൽ ചെന്നാൽ പോലും രോഗബാധ ഉണ്ടാകാം എന്നതിനാൽ ഇത് അതീവ പകർച്ചവ്യാധിയാണ്. മലിനമായ വെള്ളത്തിലൂടെയും പഴകിയതോ വൃത്തിഹീനമായി സൂക്ഷിച്ചതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും ശരീരത്തിലെത്തുന്നത്.
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1-2 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കഠിനമായ വയറുവേദനയും വിട്ടുമാറാത്ത പനിയും.
ഇടയ്ക്കിടെയുള്ള വയറിളക്കവും ഛർദ്ദിയും. മലത്തിൽ രക്തവും കഫവും കാണപ്പെടുക (ഇതാണ് ഷിഗെല്ലയുടെ ഏറ്റവും പ്രധാന ലക്ഷണം). മലവിസർജ്ജനം നടത്തുമ്പോൾ ഉണ്ടാകുന്ന കഠിനമായ വേദന എന്നിവയാണ് അണുബാധയുടെ ലക്ഷണങ്ങൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഇത് മാരകമായേക്കാം. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാൽ ഇത് തലച്ചോറിനെ ബാധിക്കുന്ന ‘ഷിഗെല്ല എൻസെഫലോപ്പതി’ , രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്ന ‘ഷിഗെല്ല ഷോക്ക്’, വൃക്കകളെ ബാധിക്കുന്ന ‘ഹെമോലിറ്റിക് യൂറിമിക് സിൻഡ്രോം’ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.












