ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗുരുതരമായ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ട്രംപിന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയിലെ ഇറാൻ നയതന്ത്ര മിഷൻ വ്യക്തമാക്കി. കേവലം ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ഇന്ത്യൻ വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നാവികസേന നടത്തിയ മാരകമായ വ്യോമാക്രമണങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനുള്ള അമേരിക്കയുടെ വിലകുറഞ്ഞ തന്ത്രമാണിതെന്നും ഇറാൻ തുറന്നടിച്ചു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇറാൻ എംബസി, തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ചത്.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മൂന്ന് ഇന്ത്യൻ കപ്പലുകളെ ആക്രമിക്കുകയും മൂന്ന് നിരപരാധികളായ ഇന്ത്യൻ നാവികരെ ക്രൂരമായി വധിക്കുകയും ചെയ്തത് അമേരിക്കയാണെന്ന യാഥാർത്ഥ്യം ലോകത്തിന് മുന്നിലുണ്ട്. ഈ ക്രൂരത മറച്ചുവെക്കാനും പബ്ലിക് ഇമേജ് വീണ്ടെടുക്കാനും വേണ്ടിയാണ് ഇപ്പോൾ ഇറാന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും ഇറാൻ മിഷൻ കുറിച്ചു. അമേരിക്കയുടെ ഈ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ട്രംപിന്റെ മുൻപത്തെ പ്രസ്താവന. ഇതിലൂടെ തന്ത്രപ്രധാനമായ കപ്പൽ ചാലുകളിൽ ഇറാൻ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇറാൻ പ്രതിരോധം തീർത്തിരിക്കുന്നത്. ഒമാൻ ഉൾക്കടലിൽ പലാവു പതാകയേന്തിയ ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ നടത്തിയ മിസൈലാക്രമണത്തിൽ ഡെക്ക് കേഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നീ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നിയുക്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് വിളിച്ച് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.










