യുഎഇയുടെ പരമ്പരാഗത ദേശീയ വസ്ത്രമായ ‘കന്തൂറ’ ധരിച്ചെത്തിയ പാകിസ്താൻ സ്വദേശിയായ യുവാവിനെ ദുബായ് സ്വദേശി പരസ്യമായി തടഞ്ഞുനിർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ദുബായിലെ ഒരു പൊതുസ്ഥലത്തു വെച്ചുണ്ടായ ഈ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. പരമ്പരാഗത യുഎഇ വസ്ത്രം ധരിച്ചെത്തിയ പാക് പ്രവാസിയെ മറ്റൊരു വ്യക്തി ചോദ്യം ചെയ്യുന്നതും വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.
ഇത് അറബികൾക്ക് മാത്രമുള്ളതാണ്, തട്ടിപ്പുകാർക്കുള്ളതല്ല” എന്ന് സ്വദേശിയായ വ്യക്തി പാക് യുവാവിനോട് പറയുന്നതായി വീഡിയോ പങ്കുവെച്ച പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും അവകാശപ്പെടുന്നുണ്ട്. അറബ് സംസ്‌കാരത്തെയും വസ്ത്രധാരണത്തെയും ദുരുപയോഗം ചെയ്ത് ചിലർ തട്ടിപ്പുകൾ നടത്തുന്നത് തടയാനാണ് ഇതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, ഈ തർക്കത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്നോ, വീഡിയോയുടെ പൂർണ്ണമായ പശ്ചാത്തലമോ സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിപരമായ എന്തെങ്കിലും തർക്കമാണോ ഇതിന് പിന്നിലെന്നും വ്യക്തമല്ല.
യുഎഇയിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസികൾക്കിടയിൽ ഈ വീഡിയോ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രധാരണ രീതികളെയും നിയമങ്ങളെയും ബഹുമാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന ചർച്ചകളും സജീവമാണ്.












