അസം വ്യോമസേന താവളത്തിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണു. അസമിലെ ജോർഹട്ടിലുള്ള എയർഫോഴ്‌സ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. തകർന്നുവീണയുടൻ വിമാനത്തിന് തീപിടിച്ചതായാണ് വിവരം അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിച്ചു. ജോർഹട്ട് എയർഫോഴ്‌സ് സ്റ്റേഷൻ വളപ്പിൽ തന്നെയാണ് വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ വിമാനത്തിൽ നിന്നും വൻതോതിൽ തീയും പുകയുമുയർന്നു.
സ്ഥലത്തെത്തിയ അടിയന്തിര രക്ഷാസേനയും അഗ്നിശമന വിഭാഗവും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചു. വിമാനാപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിൽ ഏതാനും മാസങ്ങൾക്കിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ സൈനിക വിമാനാപകടമാണിത്. ഇതിന് മുൻപ് അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണ് രണ്ട് വ്യോമസേനാ പൈലറ്റുമാർക്ക് ജീവൻ നഷ്ടമായിരുന്നു. മാർച്ച് 5-നായിരുന്നു ആഭ്യന്തര സുരക്ഷയെ നടുക്കിയ ആ മുൻ അപകടം നടന്നത്. ജോർഹട്ട് എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് തന്നെയായിരുന്നു അന്ന് ആ ഇരട്ട സീറ്റുള്ള സുഖോയ് യുദ്ധവിമാനം പതിവ് പരിശീലന പറക്കലിനായി ഉയർന്നത്.
എന്നാൽ രാത്രി 7:42 ഓടെ ഗ്രൗണ്ട് കൺട്രോളുമായുള്ള വിമാനത്തിന്റെ ആശയവിനിമയം പൂർണ്ണമായും നഷ്ടപ്പെടുകയും റഡാറുകളിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയുമായിരുന്നു. പിന്നീട് ജോർഹട്ടിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള കാർബി ആംഗ്ലോങ്ങിലെ ഉൾക്കാടുകള നിറഞ്ഞ മലയോര മേഖലയിലാണ് ആ യുദ്ധവിമാനം തകർന്നുവീണ നിലയിൽ കണ്ടെത്തിയത്.









