ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വ്യത്യസ്ത തലമുറകളിലെ വിസ്മയങ്ങളായ വിരാട് കോഹ്‌ലിയെയും യുവതാരം വൈഭവ് സൂര്യവംശിയെയും മുൻ ഇന്ത്യൻ താരം വീരീന്ദർ സെവാഗുമായി ഉപമിച്ച് വാനോളം പുകഴ്ത്തി മുൻ ക്രിക്കറ്ററും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇരുവരുടെയും കളിശൈലിയെയും അവർ നൽകുന്ന ജീവിതപാഠങ്ങളെയും കുറിച്ച് മനസ്സ് തുറന്നത്.
ക്രിക്കറ്റ് ആരാധകരുടെ അമിതപ്രതീക്ഷകളുടെയും സമ്മർദ്ദങ്ങളുടെയും നടുവിൽ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചുതന്ന വ്യക്തിയാണ് വിരാട് കോഹ്‌ലിയെന്ന് ആകാശ് ചോപ്ര നിരീക്ഷിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളുടെ വലിയൊരു ഭാരമാണ് വർഷങ്ങളായി ആരും അറിയാതെ കോഹ്‌ലി തന്റെ ചുമലിലേറ്റുന്നത്.
വിരാട് കോഹ്‌ലിയുടെ കരിയറിനെ ഒരു മികച്ച ജീവിതപാഠമായിട്ടാണ് ചോപ്ര വിശേഷിപ്പിച്ചത്. “സമ്മർദ്ദങ്ങളെയും സ്വന്തം കളിയുടെ നിലവാരത്തെയും കുറിച്ചാണ് നാം സംസാരിക്കുന്നത്. വിരാട് കോഹ്‌ലി ആ പ്രതീക്ഷകളുടെ ഭാരം വളരെ ഭംഗിയായി കൊണ്ടുനടക്കുന്നതിനാൽ കാണികൾക്ക് അതിന്റെ വലിപ്പം മനസ്സിലാകുന്നില്ല. എത്ര കടുത്ത സമ്മർദ്ദമുണ്ടായാലും അവന്റെ കളിശൈലിയിലോ, ശരീരഭാഷയിലോ, പെരുമാറ്റത്തിലോ യാതൊരു മാറ്റവും വരാറില്ല. അവൻ ഈ കലയിൽ പൂർണ്ണമായും വൈദഗ്ധ്യം നേടിയിട്ടുണ്ട്,” ചോപ്ര പറഞ്ഞു.
കനത്ത സമ്മർദ്ദങ്ങളിലും എങ്ങനെ സ്ഥിരതയോടെ റൺസ് കണ്ടെത്താമെന്നതിന് ഐപിഎൽ 2026 ഫൈനലിലെ കോഹ്‌ലിയുടെ ഇന്നിങ്സ് ഒരു ഉദാഹരണമായി ചോപ്ര ചൂണ്ടിക്കാട്ടി. മറ്റൊരു സാധാരണ ദിവസത്തെ ജോലി പോലെയാണ് അന്ന് കോഹ്‌ലി ബാറ്റ് വീശിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. (299 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 14,797 റൺസും, 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസും, 117 ടി20 ഇന്നിങ്സുകളിൽ നിന്ന് 4,188 റൺസും കോഹ്‌ലിയുടെ പേരിലുണ്ട്.
വിരാട് കോഹ്‌ലിക്ക് പുറമെ യുവ സെൻസേഷൻ വൈഭവ് സൂര്യവംശിയെ ഇതിഹാസ താരം വീരേന്ദർ സെവാഗുമായിട്ടാണ് ചോപ്ര താരതമ്യം ചെയ്തത്. വിജയത്തിലെത്താൻ എപ്പോഴും നിലവിലുള്ള പൊതുനിയമങ്ങൾ മാത്രം പിന്തുടരേണ്ടതില്ലെന്ന വലിയ പാഠമാണ് ഇരുവരും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. “20 വർഷങ്ങൾക്ക് മുൻപ് വീരേന്ദർ സെവാഗ് ടെസ്റ്റ് ക്രിക്കറ്റ് കളിച്ച രീതി തെറ്റാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ താൻ ഈ ശൈലിയിൽ തന്നെ കളിക്കുമെന്നും അത് മികച്ച രീതിയിൽ വിജയിപ്പിച്ചു കാണിക്കുമെന്നും വീരു തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒരു ട്രെൻഡ് സെറ്ററായിരുന്നു അദ്ദേഹം,” ചോപ്ര അനുസ്മരിച്ചു.
“അതേ കാര്യമാണ് 2026-ൽ വൈഭവ് സൂര്യവംശി ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ സീനിയേഴ്സ് കളിക്കുന്ന പരമ്പരാഗത ശൈലി കണ്ടിട്ടും, താൻ ആ വഴിയിലല്ല സഞ്ചരിക്കുകയെന്നും കളിയിൽ സിക്സറുകൾ മാത്രം പറത്തുമെന്നും അവൻ തീരുമാനിച്ചു. 2000-കളുടെ തുടക്കത്തിൽ വീരു എന്താണോ ചെയ്തത്, അത് 2026-ൽ വൈഭവ് ആവർത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ക്രിക്കറ്റിൽ സ്വന്തമായി ഒരു സ്ഥാനം വെട്ടിപ്പിടിക്കാൻ സാധിക്കും,” ചോപ്ര വ്യക്തമാക്കി.
ഐപിഎൽ 2026 സീസണിൽ 16 ഇന്നിങ്സുകളിൽ നിന്നും 237.30 എന്ന മാരക സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു.












