ഭൂമിയിൽ എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ ജീവിക്കുന്ന ചിലരുണ്ട്! ഇവർ ജനിച്ചു വീഴുന്നത് തന്നെ ആറടിയിലധികം ഉയരത്തിൽനിന്ന് മുകളിൽ നിന്നാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആരും കൊതിക്കുന്ന വലിപ്പവും വെച്ച്, ‘ഞാൻ കാട്ടിലെ ഫാഷൻ രാജകുമാരനാണെന്ന’ ഭാവത്തിൽ സ്ലോ മോഷനിൽ നടന്നുപോകുന്ന ജിറാഫുകളുടെ ലോകത്തേക്ക് സ്വാഗതം. ഈ ‘ടവർ’ സുന്ദരന്മാരുടെ യഥാർത്ഥ ജീവിതം വെറുമൊരു ഫാഷൻ ഷോ അല്ല. അത് പ്രകൃതിയുടെ ഏറ്റവും അത്ഭുതകരമായ എഞ്ചിനീയറിംഗ് അത്ഭുതമാണ്!
നമുക്ക് ആദ്യം തന്നെ ഇവന്മാരുടെ പ്രൊഫൈൽ ഒന്ന് നോക്കാം. ശാസ്ത്രലോകം ഇവരെ ‘ജിറാഫ’ (Giraffa) എന്ന് അല്പം സ്റ്റൈലായാണ് വിളിക്കുന്നത്. ആഫ്രിക്കൻ കാടുകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ഇവന്മാരാണ് അവിടുത്തെ ലോക്കൽ ഗുണ്ടകൾ. ആൺ ജിറാഫുകൾക്ക് 19 അടി വരെ ഉയരമുണ്ടാകും. അതായത് അവരുടെ കാലുകൾക്ക് മാത്രം ഒരു ശരാശരി മനുഷ്യനേക്കാൾ നീളമുണ്ട്! അപ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യം, ‘ഇത്രയും വലിയ കഴുത്തുള്ള സ്ഥിതിക്ക് ഇവന്മാർക്ക് കഴുത്തിൽ ഒരു ആയിരം അസ്ഥികളെങ്കിലും കാണുമല്ലേ?’ എന്നാണ്. അവിടെയാണ് പ്രകൃതിയുടെ വിസ്മയം. മനുഷ്യന്റെ കഴുത്തിലുള്ള അതേ വെറും 7 അസ്ഥികൾ മാത്രമേ ജിറാഫിന്റെ കഴുത്തിലുമുള്ളൂ! പക്ഷേ ഓരോ അസ്ഥിയും ജാക്കിയുടെ അത്രയും വലിപ്പമുണ്ടെന്ന് മാത്രം. മറ്റുള്ള പാവം മൃഗങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അക്കേഷ്യ (Acacia) മരങ്ങളുടെ മുകളിലെ തളിരിലകൾ ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് പ്രകൃതി ഇവന്മാർക്ക് ഈ ‘സെൽഫി സ്റ്റിക്ക്’ പോലുള്ള കഴുത്ത് കൊടുത്തത്.
ഇനി ഇവന്മാരുടെ കഴിക്കൽ കണ്ടാൽ ചിരി വരും തലപൊക്കം മാത്രമല്ല നാക്കിൻ്റെ നീളവും ഇവന്മാർക്കൽപ്പം കൂടുതലാണ്. മരത്തിന് മുകളിലെ ഇലകൾ നൈസായിട്ട് അടിച്ചുമാറ്റാൻ ഇവന്മാർക്ക് 50 സെന്റീമീറ്റർ (അതായത് അര മീറ്റർ!) നീളമുള്ള ഒരു നാക്കുണ്ട്. അതും കടും നീലയും കറുപ്പും കലർന്ന ഒരു വിചിത്രമായ നാക്ക്! വെയിൽ കൊണ്ട് നാക്ക് കരിഞ്ഞുപോകാതിരിക്കാനാണ് ഈ കളർ കോമ്പിനേഷൻ. ഈ നാക്കുകൊണ്ട് സ്വന്തം ചെവിയും മൂക്കുമൊക്കെ തുടച്ചു വൃത്തിയാക്കാൻ ജിറാഫിന് സാധിക്കും (ഒരു കൈസഹായം പോലും ആവശ്യമില്ല!). അക്കേഷ്യ മരങ്ങളിലെ കൂർത്ത മുള്ളുകൾക്കിടയിലൂടെ ഈ നാക്ക് പാമ്പിനെപ്പോലെ ഓടിച്ചുവിട്ടാണ് ഇവർ ഇലകൾ പറിച്ചെടുക്കുന്നത്. ഒരു ദിവസം 35 കിലോ ഇലകളാണ് ഇവർ ചവച്ചരച്ച് വിഴുങ്ങുന്നത്. ഇലകളിൽ നിന്ന് തന്നെ ആവശ്യത്തിന് വെള്ളം കിട്ടുന്നതുകൊണ്ട് ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാനും ഇവർക്ക് പറ്റും.
പക്ഷേ, ഇത്രയും വലിയ ജാഡക്കാരനായ ജിറാഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘നാണക്കേട്’ വരുന്നത് അവൻ വെള്ളം കുടിക്കാൻ കുനിയുമ്പോഴാണ്. അത്രയും നീളമുള്ള കഴുത്ത് താഴേക്ക് കൊണ്ടുവരണമെങ്കിൽ മുൻകാലുകൾ രണ്ടും വശങ്ങളിലേക്ക് പരമാവധി അകത്തി വെച്ച്, ഒരു തവളയെപ്പോലെ അല്പം കോമഡി സ്റ്റൈലിൽ വേണം നിൽക്കാൻ. ആ സമയത്ത് ജിറാഫിനെ കണ്ടാൽ ഒരൊറ്റ തള്ളുവെച്ച് കൊടുക്കാൻ തോന്നും! ഈ പൊസിഷനിൽ നിൽക്കുമ്പോൾ പെട്ടെന്ന് ഓടാൻ കഴിയില്ലെന്ന് സിംഹങ്ങൾക്കും പുള്ളിപ്പുലികൾക്കും നന്നായി അറിയാം. അതുകൊണ്ട് അവർ അറ്റാക്ക് ചെയ്യാൻ കാത്തിരിക്കുന്നതും ഈ സമയത്താണ്. പക്ഷേ കളി ജിറാഫിനോടാണെങ്കിൽ ബോഡി പാർട്സ് തകർന്നുപോകും! സിംഹത്തിന്റെ താടിയെല്ല് തകർക്കാനും തലയോട്ടി പൊളിക്കാനും ശേഷിയുള്ള ഒന്നാന്തരം തൊഴികളാണ്’ ഇവന്മാരുടെ മെയിൻ ഐറ്റം. ഒരൊറ്റ ചവിട്ട് കിട്ടിയാൽ സിംഹം പിന്നെ ജീവനോടെ കാട് കാണില്ല. കൂടാതെ മണിക്കൂറിൽ 60 കി.മീ വേഗതയിൽ ഒരു പ്രത്യേക ഡാൻസ് സ്റ്റൈലിൽ ഓടാനും ഇവർക്ക് കഴിയും.
ഇത്രയും ഉയരമുള്ള ശരീരത്തിന്റെ മുകളിലേക്ക് രക്തം പമ്പ് ചെയ്യണമെങ്കിൽ സാധാരണ മോട്ടോർ പോരാ. ജിറാഫുകൾക്കുള്ളത് 11 കിലോഗ്രാം തൂക്കമുള്ള, ഒരു വലിയ ബക്കറ്റിന്റെ അത്രയുമുള്ള ഭീമൻ ഹൃദയമാണ്! മനുഷ്യന്റെ പ്രഷറിനേക്കാൾ ഇരട്ടി പ്രഷറിലാണ് ഇത് രക്തം തലച്ചോറിലേക്ക് അടിച്ചു കയറ്റുന്നത്. അപ്പോൾ സ്വാഭാവികമായും ഒരു സംശയം വരാം; വെള്ളം കുടിക്കാൻ തല താഴേക്ക് വെക്കുമ്പോൾ ഈ ഹൈ-പ്രഷർ കാരണം രക്തം തലച്ചോറിലേക്ക് ഇരച്ചുകയറി ജിറാഫിന്റെ ഫ്യൂസ് ഔട്ടാകില്ലേ? അവിടെയാണ് പ്രകൃതിയുടെ മാസ്സ് എഞ്ചിനീയറിംഗ്. ഇവരുടെ കഴുത്തിലെ ഞരമ്പുകളിൽ പ്രത്യേക വാൽവുകളുണ്ട് (Valves), ഇത് തല കുനിക്കുമ്പോൾ രക്തത്തിന്റെ സ്പീഡ് ഓട്ടോമാറ്റിക്കായി കുറയ്ക്കും! എന്തൊരു വിദ്യ, അല്ലേ?
ജിറാഫുകളുടെ പ്രണയവും ഒരു അടിപിടി കേസാണ്. പെൺ ജിറാഫിന്റെ മുന്നിൽ ഹീറോയാകാൻ വേണ്ടി ആൺ ജിറാഫുകൾ തമ്മിൽ കഴുത്തുകൾ പരസ്പരം ചാട്ടവാർ പോലെ അടിച്ചു വലിയ യുദ്ധം നടത്തും. ഇതിനെ ‘നെക്കിംഗ്’ (Necking) എന്നാണ് പറയുന്നത്. ജയിക്കുന്നവന് പെണ്ണ്! അങ്ങനെ 15 മാസത്തെ ഗർഭകാലത്തിന് ശേഷം അമ്മ ജിറാഫ് പ്രസവിക്കുന്നത് എങ്ങനെയെന്നോ? നിന്നുകൊണ്ട് തന്നെ! അതായത് ജനിക്കുന്ന വഴിക്ക് തന്നെ കുഞ്ഞ് ജിറാഫ് ആറടി ഉയരത്തിൽ നിന്ന് നേരെ താഴേക്ക് ‘ധും’ എന്ന് വീഴും. പക്ഷേ ഈ വീഴ്ച കുഞ്ഞിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ്, ഇത് വഴി അവന്റെ ശ്വാസകോശം വർക്ക് ചെയ്യാൻ തുടങ്ങും. വീണ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ കുട്ടി സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കും; കാരണം കാട്ടിൽ ജീവിക്കണമെങ്കിൽ ഓടിയേ പറ്റു.
ഗ്രൂപ്പുകളായി ജീവിക്കുന്ന ഇവർക്ക് ഒരു ദിവസം വെറും 4 മുതൽ 5 മണിക്കൂർ ഉറക്കം മാത്രമേ ആവശ്യമുള്ളൂ. അതും മിനിറ്റുകൾ മാത്രം നീളുന്ന ചെറിയ ലഘുനിദ്രകൾ (Naps) മാത്രമാണ് ഇവർ എടുക്കുന്നത്. മനുഷ്യന്റെ വിരലടയാളം പോലെ ഓരോ ജിറാഫിന്റെയും ശരീരത്തിലെ പാറ്റേണുകൾ വ്യത്യസ്തമാണ്.
ഇന്ന് മനുഷ്യൻ കാടുകൾ വെട്ടി നശിപ്പിക്കുന്നതു കാരണം ഇവരുടെ വംശം വലിയ അപകടത്തിലാണ് ഭൂമിയിലെ ഏറ്റവും വലിയ ‘ഉയരക്കാരൻ’ എന്ന ലേബലിൽ ജീവിക്കുമ്പോഴും, ശത്രുക്കൾക്ക് നേരെ ഒരൊറ്റ ‘പവർഫുൾ കിക്ക്’ എറിഞ്ഞ് സ്വന്തം തടി കാക്കുന്ന കാട്ടിലെ യഥാർത്ഥ മാസ്സ് ഹീറോകളാണ് അവർ.












