ലഖ്‌നൗ : ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിയായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജേവർ എയർപോർട്ട്) ജൂൺ 15 മുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കുന്നു. ചരിത്ര നിമിഷത്തെ അവിസ്മരണീയമാക്കാൻ, വിമാനത്താവളത്തിനായി ഭൂമി വിട്ടുനൽകിയ പ്രാദേശിക കർഷകരെയും വഹിച്ചുകൊണ്ടായിരിക്കും നോയിഡയിൽ നിന്നുള്ള ആദ്യ വിമാനം പറന്നുയരുക. ലഖ്‌നൗവിലേക്ക് ആയിരിക്കും ആദ്യത്തെ വിമാനം സർവീസ് നടത്തുന്നത്.
തങ്ങളുടെ കൃഷിഭൂമി രാജ്യത്തിന്റെ വികസനത്തിനായി നൽകിയ കർഷകർക്ക് ഭരണകൂടം നൽകുന്ന ആദരവാണ് ഈ ആദ്യ യാത്ര. ലഖ്‌നൗവിലെത്തുന്ന കർഷകർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. ജൂൺ 15-ന് ഇൻഡിഗോ എയർലൈൻസാണ് ഈ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി സർവീസ് നടത്തുന്നത്. ജേവർ എംഎൽഎ ധീരേന്ദ്ര സിംഗിന്റെ പ്രത്യേക ശുപാർശ പ്രകാരം അനുവദിച്ച 180 സീറ്റുകളുള്ള പ്രത്യേക ഇൻഡിഗോ വിമാനത്തിലാണ് കർഷകർ രാവിലെ 9:00 മണിയോടെ നോയിഡയിൽ നിന്ന് ലഖ്‌നൗവിലേക്ക് തിരിക്കുക. നോയിഡയിൽ നിന്നുള്ള ആദ്യ കമ്മേർഷ്യൽ ടേക്ക്-ഓഫ് കൂടിയായിരിക്കും ഇത്.
ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾക്കാണ് ഈ വിമാനത്താവളം മുൻഗണന നൽകുന്നത്. ഇൻഡിഗോ എയർലൈൻസ് വരും ആഴ്ചകളിൽ രാജ്യത്തെ പ്രധാനപ്പെട്ട 16 നഗരങ്ങളിലേക്ക് നോയിഡയിൽ നിന്ന് നേരിട്ട് സർവീസ് ആരംഭിക്കും. ആകാശ എയർ , എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ജൂൺ 16, 17 തീയതികളിലായി ഇവിടുന്ന് സർവീസുകൾ ആരംഭിക്കും. സെപ്റ്റംബർ മാസത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകളും ഇവിടെ നിന്ന് ആരംഭിക്കുന്നതാണ്. പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ വിമാനത്താവളം.









