ഒമാൻ തീരത്ത് എഞ്ചിൻ തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ട പായ്ക്കപ്പലിലെ 14 ഇന്ത്യൻ ജീവനക്കാരെയും അമേരിക്കൻ-ഇന്ത്യൻ നാവികസേനകളുടെ സംയുക്ത ശ്രമത്തിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഒമാൻ തീരത്ത് റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ‘എം.എസ്.വി വിരാട് 1’ എന്ന പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. ശനിയാഴ്ച കപ്പൽ അപകടത്തിൽപ്പെട്ട വിവരം ആദ്യം കണ്ടെത്തുന്നത് അമേരിക്കൻ നാവികസേനയാണ്. അവർ ഉടനടി ഈ വിവരം ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.
ഇതിന് പിന്നാലെ അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ‘പി 8’ നിരീക്ഷണ വിമാനം അപകടസ്ഥലത്തേക്ക് കുതിച്ചെത്തുകയും, മുങ്ങിക്കൊണ്ടിരുന്ന കപ്പലിലെ ജീവനക്കാർക്കായി കടലിലേക്ക് ‘ലൈഫ് റാഫ്റ്റുകൾ’ താഴേക്ക് ഇട്ടുനൽകുകയും ചെയ്തു. അമേരിക്കൻ സേന നൽകിയ അടിയന്തിര സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി.
ഇതിനിടയിൽ ആ പ്രദേശത്തുകൂടി കടന്നുപോവുകയായിരുന്ന ‘മർച്ചന്റ് വെസൽ ജബൽ അലി 9’ എന്ന വലിയ കപ്പലും രക്ഷാപ്രവർത്തനത്തിനായി ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നു. പായ്ക്കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ ലൈഫ് റാഫ്റ്റുകളിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ രക്ഷപെടുത്തിയ ഇന്ത്യക്കാരെല്ലാം പൂർണ്ണ ആരോഗ്യവാന്മാരും സുരക്ഷിതരുമാണെന്ന് അധികൃതർ വ്യക്തമാക്കി. കൃത്യസമയത്ത് ഇരുരാജ്യങ്ങളുടെയും നാവികസേനകൾ നടത്തിയ സന്ദർഭോചിതമായ ഇടപെടലാണ് 14 ഇന്ത്യൻ ജീവനക്കാരുടെ ജീവൻ കാത്തത്.









