കേരള ക്രിക്കറ്റിന് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട്, സംസ്ഥാന അണ്ടർ-19 ടീം ക്യാപ്റ്റനും പ്രതിഭാധനനായ വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണയെ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് ടീമിൽ തിരഞ്ഞെടുത്തു. മൂന്ന് ഏകദിനങ്ങളും രണ്ട് നാല് ദിന ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ അണ്ടർ-19 ടീം ശ്രീലങ്കയിൽ കളിക്കുക.
ആഭ്യന്തര ക്രിക്കറ്റിൽ റൺസ് അടിച്ചുുകൂട്ടി തിളങ്ങിനിന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ മാനവ് കൃഷ്ണയെ ഒടുവിൽ തേടിപ്പിടിച്ച് ദേശീയ സെലക്ടർമാർ. കഴിഞ്ഞ അണ്ടർ-19 സീസണിലെ തകർപ്പൻ ബാറ്റിംഗും വിക്കറ്റിന് പിന്നിലെ മികച്ച പ്രകടനവുമാണ് മാനവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്.
കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസാണ് മാനവ് അടിച്ചുകൂട്ടിയത്. കൂച്ച് ബിഹാർ ട്രോഫിയിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടി താരം ഞെട്ടിച്ചിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസും നേടിയ പ്രകടനം സെലക്ടർമാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ഡൽഹിയിലാണ് മാനവ് തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചതെങ്കിലും 12-ാം വയസ്സിൽ കേരളത്തിലേക്ക് മാറുകയായിരുന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായി മാനവ് ഉയർന്നു. മികച്ച നേതൃപാടവവും കായികക്ഷമതയും കൊണ്ട് ഇതിനോടകം തന്നെ താരം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് (ANI) താരം തന്റെ സന്തോഷം പങ്കുവെച്ചു:
“ഞാനൊരു വലങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണ്. അണ്ടർ-19 ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് എപ്പോഴും എന്റെ വലിയൊരു ലക്ഷ്യവും സ്വപ്നവുമായിരുന്നു. ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്, ഒപ്പം ചെറിയൊരു പരിഭ്രമവും വലിയ ആവേശവുമുണ്ട്,” മാനവ് പറഞ്ഞു. 2025-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായിരുന്നു മാനവ്. തുടർന്ന് 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരെയുള്ള മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫിയിൽ താരം ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ഒമാൻ പര്യടനം നടത്തിയ കേരള ടീമിലും മാനവ് അംഗമായിരുന്നു.
എൻ.എസ്.കെ ട്രോഫിയിൽ ‘പ്രോമിസിങ് യങ്സ്റ്റർ’ അവാർഡ് നേടിയ മാനവ്, ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (COE) പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് കോച്ച് എസ്.എസ്. ഷൈനിന്റെ കീഴിലാണ് താരം പരിശീലിക്കുന്നത്. “അവൻ വളരെ കഠിനാധ്വാനിയായ കളിക്കാരനാണ്. ഏത് തരം ഫോർമാറ്റുകളുമായും വേഗത്തിൽ പൊരുത്തപ്പെടാൻ അവന് സാധിക്കും. അവൻ അണ്ടർ-16 ടീമിൽ കളിക്കുമ്പോൾ ഞാൻ ആദ്യ വർഷം കോച്ചായിരുന്നു, അന്ന് രണ്ട് സെഞ്ച്വറികൾ അവൻ നേടി. അതിനുശേഷം നേരെ അണ്ടർ-19 ടീമിലേക്ക് പോവുകയും 600 ഓളം റൺസ് നേടുകയും ചെയ്തു. തുടർന്നാണ് എൻ.സി.എയിലേക്ക് (NCA) തിരഞ്ഞെടുക്കപ്പെടുന്നത്. വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തിൽ അവൻ അതീവ വേഗതയുള്ള ആളാണ്. ഒപ്പം കളിക്കളത്തിൽ ഒട്ടും അനാവശ്യ പ്രകോപനങ്ങൾ കാണിക്കാത്ത തികച്ചും ശാന്തനായ കളിക്കാരനാണ്,” കോച്ച് എസ്.എസ് ഷൈൻ എ.എൻ.ഐയോട് പറഞ്ഞു.
ഉണ്ണികൃഷ്ണന്റെയും അനിതയുടെയും മകനാണ് മാനവ്. മാനവിന്റെ അനിയനായ മാധവ് കൃഷ്ണയും നിലവിൽ കേരളത്തിന്റെ അണ്ടർ-19 ടീമിലെ അംഗമാണ്. ജൂനിയർ ക്രിക്കറ്റിൽ നിന്നും ദേശീയ ടീമിലേക്കുള്ള മാനവിന്റെ ഈ കുതിപ്പ് കേരള ക്രിക്കറ്റിന് വലിയൊരു നാഴികക്കല്ലാണ്.












