ആർ.എസ്.എസ് ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സോഷ്യൽ മീഡിയയിലൂടെയാണ് വി.ഡി. സതീശനെതിരെ സുരേന്ദ്രൻ കടുത്ത പരിഹാസവുമായി രംഗത്തെത്തിയത്.
വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരമാണെന്നും അവർ കേരളത്തോട് മാപ്പ് പറയണമെന്നും ഫേസ്ബുക്കിൽ കുറിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. “RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്.”വി.ഡി. സതീശന്റെ ഫേസ്ബുക് കുറിപ്പിൽ തന്നെയാണ് സുരേന്ദ്രന്റെ മറുപടി വന്നിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് തൃശൂരിൽ വെച്ച് നടന്ന വിവേകാനന്ദ കേന്ദ്രത്തിന്റെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ വി.ഡി. സതീശൻ പങ്കെടുത്തതും ആ വേദിയിൽ ആർ.എസ്.എസ് നേതാവ് എം.എസ്. ഗോളവൽക്കറുടെ ചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തിയതും മുൻപ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
സിപിഎം അടക്കം സതീശനെ പ്രതിരോധത്തിലാക്കാൻ ഈ സംഭവം ഉയർത്തിക്കാട്ടാറുണ്ട്. ഈ പശ്ചാത്തലം ഓർമ്മിപ്പിച്ചുകൊണ്ടാണ്, മറ്റുള്ളവരോട് മാപ്പ് ചോദിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് ആർ.എസ്.എസ് വേദി പങ്കിട്ട ചരിത്രമുള്ള വി.ഡി. സതീശൻ സ്വന്തം കാര്യം ആലോചിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞത്.
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ കേരളത്തിലെ മൂന്ന് വി.സിമാർ പങ്കെടുത്തത് വലിയ വീഴ്ചയാണെന്നും, ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്.









