പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ജനതയുടെയും നേട്ടങ്ങളെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബോധപൂർവ്വം കുറച്ചുകാണിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും എന്നാൽ ആഗോളതലത്തിലെ വെല്ലുവിളികൾക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്നും അവർ വ്യക്തമാക്കി.
ബെംഗളൂരുവിൽ ബി.ജെ.പി ഭരണത്തിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ‘വികസിത് ഭാരത് സങ്കൽപ് സമാവേശി’ൽ സംസാരിക്കവെയാണ് ധനമന്ത്രി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്. ലോകസഭയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുന്ന ഓരോ സമയത്തും പ്രധാനമന്ത്രി മോദിയെയും കേന്ദ്ര സർക്കാരിനെയും എതിർക്കുന്നു എന്ന വ്യാജേന ഇന്ത്യൻ ജനതയുടെ നേട്ടങ്ങളെയാണ് അപകീർത്തിപ്പെടുത്തുന്നതെന്ന് നിർമല സീതാരാമൻ ആരോപിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാം തകർന്നടിയുമെന്നും വലിയ ദുരന്തം വരാനിരിക്കുന്നു എന്നുമാണ് രാഹുൽ ഗാന്ധി നിരന്തരം പറയുന്നത്, എന്നാൽ ഇന്ത്യയെ കാത്ത് അത്തരം ദുരന്തങ്ങളൊന്നും ഇല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
ലോകസഭയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുന്ന ഓരോ സമയത്തും പ്രധാനമന്ത്രി മോദിയെയും കേന്ദ്ര സർക്കാരിനെയും എതിർക്കുന്നു എന്ന വ്യാജേന ഇന്ത്യൻ ജനതയുടെ നേട്ടങ്ങളെയാണ് അപകീർത്തിപ്പെടുത്തുന്നതെന്ന് നിർമല സീതാരാമൻ ആരോപിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാം തകർന്നടിയുമെന്നും വലിയ ദുരന്തം വരാനിരിക്കുന്നു എന്നുമാണ് രാഹുൽ ഗാന്ധി നിരന്തരം പറയുന്നത്, എന്നാൽ ഇന്ത്യയെ കാത്ത് അത്തരം ദുരന്തങ്ങളൊന്നും ഇല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ സാമ്പത്തികമായി തകർച്ചയിലാണെന്നത് കോൺഗ്രസ് ഉണ്ടാക്കിയെടുക്കുന്ന തെറ്റായ ധാരണ മാത്രമാണ്. കേന്ദ്ര സർക്കാരല്ല, മറിച്ച് പുറത്തുവരുന്ന ജി.ഡി.പി കണക്കുകളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയും ഇന്ത്യയുടെ ഈ വളർച്ച സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം ആഗോളതലത്തിൽ കപ്പൽ ഗതാഗത ചെലവും ഇൻഷുറൻസ് പ്രീമിയവും കുത്തനെ കൂടിയിട്ടും രാജ്യത്ത് ഇന്ധന-എൽ.പി.ജി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ മോദി സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷത്തെ ബി.ജെ.പി ഭരണം വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാലഘട്ടമായിരുന്നു. രാജ്യത്ത് 25 കോടി ജനങ്ങളാണ് ബഹുതല ദാരിദ്ര്യത്തിൽ നിന്നും മുക്തരായത്. 2013-14 ൽ 29.17 ശതമാനമായിരുന്ന അതിദാരിദ്ര്യം ഇപ്പോൾ 11.28 ശതമാനമായി കുറഞ്ഞു. ഗ്രാമീണ ശുചിത്വ പരിപാടിയുടെ ഭാഗമായി 12 കോടി ശൗചാലയങ്ങളാണ് നിർമ്മിച്ചത്.
ജൻ ധൻ അക്കൗണ്ടുകൾ, മൊബൈൽ കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനത്തെയും അവർ പ്രശംസിച്ചു. നിലവിൽ രാജ്യത്ത് 58 കോടി ജൻ ധൻ അക്കൗണ്ടുകളും 125 കോടി മൊബൈൽ കണക്ഷനുകളുമുണ്ട്. ഇന്ത്യയുടെ യു.പി.ഐ സംവിധാനം ഇന്ന് ഡിജിറ്റൽ ഇടപാടുകളിൽ ആഗോള മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ കർണാടകയ്ക്ക് അർഹമായ വിഹിതം നൽകുന്നില്ലെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണങ്ങളെ നിർമല സീതാരാമൻ പൂർണ്ണമായും തള്ളി. 2014 നും 2026 നും ഇടയിൽ കർണാടകയ്ക്ക് നികുതി വിഹിതമായി ലഭിച്ചത് 4 ലക്ഷം കോടി രൂപയാണ്. ഇത് 2014 ന് മുൻപുള്ള യു.ഡി.എഫ് കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി കൂടുതലാണ് എന്നും മന്ത്രി പറഞ്ഞു. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്നത് വെറുമൊരു സർക്കാർ ദൗത്യമല്ലെന്നും, അതിനായി രാജ്യം കൂടുതൽ നവീകരണങ്ങളിലേക്ക് കടക്കണമെന്നും അതിൽ ഇന്ത്യയുടെ ഇന്നൊവേഷൻ തലസ്ഥാനമായ കർണാടകയ്ക്ക് വലിയ പങ്കുണ്ടെന്നും പറഞ്ഞാണ് നിർമല സീതാരാമൻ പ്രസംഗം അവസാനിപ്പിച്ചത്.










