ഫ്രാൻസിലെ നീസിൽ നടന്ന ‘ഭാരത് ഇന്നൊവേറ്റ്സ്’ ആഗോള ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പങ്കെടുത്തുകൊണ്ട്, സാങ്കേതികവിദ്യയുടെ ഉപഭോക്താവ് എന്ന നിലയിൽ നിന്നും ലോകത്തിന് പരിഹാരങ്ങൾ നൽകുന്ന രാജ്യമായി ഇന്ത്യ അതിവേഗം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ആഗോള വികസനത്തിൽ ഇന്ത്യയുടെ യുവതലമുറ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം ഉച്ചകോടിയിൽ സംസാരിച്ചു.
നവീകരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും പരസ്പര പൂരകങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വികസനം കേവലം വാണിജ്യ താല്പര്യങ്ങൾക്ക് മാത്രമാകരുതെന്നും അത് മാനവികതയ്ക്ക് നന്മ ചെയ്യുന്നതാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ യുവതലമുറ ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന പുതിയ ചിന്താഗതിയുമായാണ് പ്രവർത്തിക്കുന്നത്.
“ഇന്ത്യ വേഗതയിലും വലിയ തോതിലുമാണ് പുത്തൻ ആശയങ്ങൾ നടപ്പാക്കുന്നത്. സുസ്ഥിരമായ ഒരു ഭാവിക്കായി ഇന്ത്യ നവീകരണങ്ങൾ നടത്തുന്നു. ഇന്ത്യ ലോകത്തിന് വേണ്ടിയാണ് പുതിയവ കണ്ടെത്തുന്നത്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് വർഷങ്ങളായി ശാസ്ത്രം, ഗണിതം, യോഗ, വൈദ്യശാസ്ത്രം എന്നിവയിലൂടെ ഇന്ത്യ ലോകത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ ഡി.എൻ.എയിലുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യത്തെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. പേറ്റന്റ് ഫയലിംഗ് നടപടികൾ ലളിതമാക്കിയതും, ഇൻകുബേഷൻ ശൃംഖലകൾ സ്ഥാപിച്ചതും, സ്കൂളുകളിൽ ‘അടൽ ടിങ്കറിംഗ് ലാബുകൾ’ ആരംഭിച്ചതും ഇതിന് ഉദാഹരണമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് വ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുടെ വൻ ശേഖരം ഇന്ന് ഇന്ത്യയ്ക്കുണ്ട്. നിക്ഷേപകർക്കും സർവ്വകലാശാലകൾക്കും സംരംഭകർക്കുമായി “ഇന്ത്യയിലേക്ക് വരൂ, ഞങ്ങളോടൊപ്പം പ്രവർത്തിക്കൂ, ഡിസൈൻ ഇൻ ഇന്ത്യ, ഡെവലപ്പ് ഇൻ ഇന്ത്യ വഴി ലോകത്തിനാവശ്യമായ പരിഹാരങ്ങൾ ഇന്ത്യയിൽ നിർമ്മിക്കൂ” എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും പങ്കുവെക്കപ്പെട്ട കാഴ്ചപ്പാടുകളിലുമാണ് അധിഷ്ഠിതമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ചടങ്ങിൽ സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയുടെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഫ്രാൻസിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.









