മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകുമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വം വ്യക്തമാക്കി. യുഡിഎഫ് ജില്ലാ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഒരു സ്പെഷ്യൽ ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകും.
നിലവിലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ മലപ്പുറം ജില്ല വിഭജിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. ജില്ല വിഭജിക്കേണ്ടത് കേവലം രാഷ്ട്രീയ പരമായ ആവശ്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും യുഡിഎഫ് ജില്ലാ നേതൃത്വം യോഗത്തിൽ സൂചിപ്പിച്ചു. മലപ്പുറം ജില്ലയുടെ വികസന കാര്യങ്ങളിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാൻ വിഭജനം അനിവാര്യമാണെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു.
മുൻപ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ വിവിധ സാമുദായിക സംഘടനകളായിരുന്നു മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്. ഇപ്പോൾ യുഡിഎഫ് തന്നെ ഈ ആവശ്യത്തെ നേരിട്ട് പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ നേതാക്കൾ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകിയിട്ടുമുണ്ട്.









