ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ, അയൽക്കാരായ പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്നലെ നടന്ന വനിതാ ടി 20 ലോകകപ്പ് പോരിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും നിലവിലെ ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഇതിഹാസ പേസർ ശുഐബ് അക്തർ. തങ്ങളുടെ ടീമിന്റെ ഇപ്പോഴത്തെ കളി ശൈലിയും അവസ്ഥയും ഓർത്ത് മുൻ താരമെന്ന നിലയിൽ തനിക്ക് കടുത്ത ലജ്ജ തോന്നുന്നുവെന്ന് അക്തർ തുറന്നടിച്ചു.
തന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അക്തർ പാക് ക്രിക്കറ്റിന്റെ ദയനീയാവസ്ഥയെ അക്കമിട്ട് നിരത്തിയത്. കളിക്കളത്തിൽ ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്ന പാകിസ്ഥാൻ ടീമിന് ഇന്ന് ആ പഴയ പ്രതാപത്തിന്റെ നിഴൽ പോലും അവശേഷിക്കുന്നില്ലെന്ന് അക്തർ ഓർമ്മിപ്പിച്ചു. പുരുഷ ടീമിന്റെ പരാജയങ്ങൾ മാത്രമല്ല, ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിലും പാകിസ്ഥാൻ തകർന്നു തരിപ്പണമായിരിക്കുകയാണെന്ന് അക്തർ വ്യക്തമാക്കുന്നു.
“നമ്മുടെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ആശങ്കാജനകമാണ്. പുരുഷ ടീം മുതൽ വനിതാ ടീമിലും, എന്തിന് അണ്ടർ-19 തലത്തിൽ പോലും ഇന്ത്യയെ ഒരു ഫോർമാറ്റിലും തോൽപ്പിക്കാൻ നമുക്ക് ഇപ്പോൾ കഴിയുന്നില്ല. ഇത് നമ്മളെ സംബന്ധിച്ച് വലിയൊരു നാണക്കേടാണ്. ഇതിൽ ലജ്ജിക്കുന്നതുകൊണ്ട് തന്നെ ഒരു കോമന്ററി പാനലിൽ പോയി ഇരിക്കാൻ പോലും ഇപ്പോൾ ഞങ്ങൾക്ക് ഭയമാണ്. ക്രിക്കറ്റിൽ നമ്മളിപ്പോൾ ഇന്ത്യയെക്കാൾ ആയിരം മടങ്ങ് പിന്നിലാണ്.”
എക്കാലത്തും ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ആവേശവും ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റുന്നതുമായ ഒന്നായിരുന്നു ഇന്ത്യ-പാക് പോരാട്ടങ്ങൾ. മൈതാനത്തെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ ഇരുടീമുകളുടെയും അന്തസ്സിന്റെ പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ ആ പഴയ ആവേശവും കടുപ്പമേറിയ മത്സരങ്ങളും പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യ ഏകപക്ഷീയമായി പാകിസ്ഥാനെ തകർത്തെറിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
ഇന്ത്യയോട് മത്സരിക്കാൻ പോയിട്ട്, അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് സാധാരണ ടീമുകൾക്കെതിരെ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ പാകിസ്ഥാന് കഴിയുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അക്തറിന്റെ ഈ പരസ്യമായ പ്രതികരണം.











