കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉയർത്തിയ പ്രധാന പ്രചാരണ മുദ്രാവാക്യം പാളിപ്പോയെന്ന് തുറന്നുസമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. രാജീവ്. തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നോട്ട് വെച്ച ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന ടാഗ്‌ലൈൻ ശരിയായ രീതിയിലല്ല ജനങ്ങളിലേക്ക് എത്തിയതെന്നും അത് വലിയ രീതിയിൽ തിരിച്ചടിയായെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ മറ്റൊരു തരത്തിലുള്ള തെറ്റായ ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ (ദേശീയ സെമിനാർ) സംസാരിക്കുമ്പോഴായിരുന്നു പി. രാജീവിന്റെ ഈ നിർണ്ണായകമായ വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടി നടത്തുന്ന ആത്മപരിശോധനകളുടെയും തിരുത്തൽ പ്രക്രിയകളുടെയും ഭാഗമായാണ് മുതിർന്ന നേതാവിന്റെ ഈ പരസ്യ പ്രതികരണം.
സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ മാത്രം ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടിയാൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രതിസന്ധികളെ മറികടന്ന് വിജയിക്കാൻ സാധിക്കുമെന്നാണ് പാർട്ടി കരുതിയിരുന്നതെന്ന് പി. രാജീവ് പറഞ്ഞു. പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളുടെ പ്രവർത്തന ശൈലിയിലും വീഴ്ചകൾ പറ്റിയിട്ടുണ്ട്. വർഗ്ഗ ബഹുജന സംഘടനകൾ പൂർണ്ണമായും സ്വതന്ത്രമായിരിക്കണം എന്ന നയം ഇപ്പോൾ പാർട്ടിയുടെ രേഖകളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പി. രാജീവിന്റെ വാക്കുകൾ ഇങ്ങനെ “ഇന്നലകളുടെ തനിയാവർത്തനങ്ങൾ കൊണ്ട് മാത്രം ഇന്നത്തെ രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ നമുക്കാവില്ല. അതിനായി പുതിയ സമരമുറകൾ ആവശ്യമാണ്. ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കണം. അതിന് പറ്റുന്ന പുതിയ രൂപങ്ങളും രീതികളും പാർട്ടി ആവിഷ്കരിക്കണം. കാലത്തിനൊത്ത് മാറാൻ പറ്റുന്ന പാർട്ടിയായി മാറിയാൽ മാത്രമേ നമുക്ക് ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയൂ.”
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വലിയ രീതിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങളിൽ വളരെ മുൻപ് തന്നെ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഏറെ ചർച്ച ചെയ്യപ്പെട്ട ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയുടെ സംഘടനപരമായ സാങ്കേതികത്വങ്ങൾ നോക്കി നിൽക്കുകയല്ല വേണ്ടിയിരുന്നത്. അതിൽ ശക്തമായ നടപടികളെടുത്ത് മുന്നോട്ട് പോകണമായിരുന്നു എന്നും രാജീവ് അഭിപ്രായപ്പെട്ടു.








