പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ നയങ്ങൾക്ക് കൂടുതൽ കരുത്തുപകർന്ന് പ്രതിരോധ രംഗത്ത് ഭാരതം വീണ്ടുമൊരു സുവർണ്ണ ചരിത്രം എഴുതിച്ചേർത്തിരിക്കുന്നു. ശത്രുരാജ്യങ്ങളായ ചൈനയുടെയും പാകിസ്താന്റെയും പ്രതിരോധ കോട്ടകളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ള, ഭാരതത്തിന്റെ സ്വന്തം ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ (LRLACM) ഒഡീഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്നും ജൂൺ 15-ന് വിജയകരമായി പരീക്ഷിച്ചു.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ (DRDO) നടത്തിയ പരീക്ഷണം നൂറു ശതമാനവും ‘ടെക്സ്റ്റ് ബുക്ക്’ വിജയമായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മുൻപ് നിർഭയ് മിസൈൽ പരീക്ഷണ വേളയിൽ നേരിട്ട സാങ്കേതിക തടസ്സങ്ങളെല്ലാം പൂർണ്ണമായി പരിഹരിച്ചുകൊണ്ട്, ഭാരതീയ ശാസ്ത്രജ്ഞരുടെ അസാധാരണമായ പ്രതിഭ തെളിയിക്കുന്ന പ്രകടനമാണ് ഈ അത്യാധുനിക മിസൈൽ കാഴ്ചവെച്ചത്. ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാൻ ശേഷിയുള്ള അമേരിക്കയുടെ വിഖ്യാതമായ ടോമഹോക്ക് (Tomahawk) മിസൈലുകളോട് കിടപിടിക്കുന്ന തദ്ദേശീയ പതിപ്പായാണ് പ്രതിരോധ ലോകം ഇതിനെ വിലയിരുത്തുന്നത്. ആയിരം കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യസ്ഥാനത്തെ കൃത്യതയോടെ തകർത്തെറിഞ്ഞ ഈ അത്യാധുനിക ക്രൂസ് മിസൈൽ ഭാരതത്തിന്റെ സൈനിക കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതുന്നതാണ്.
ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ കണ്ണ് വെക്കുന്ന ചൈനീസ് കടന്നുകയറ്റങ്ങൾക്കും പാകിസ്താന്റെ ഭീകരവാദ അജണ്ടകൾക്കുമുള്ള ശക്തമായ മറുപടിയാണ് ഈ പുതിയ മിസൈൽ വിന്യാസം. കേവലം 0.8 മാക് വേഗതയിൽ, ഭൂപ്രകൃതിയോട് ഒത്തുചേർന്ന് റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്തവിധം താഴ്ന്നു പറക്കാൻ (Land Skimming) ഈ മിസൈലിന് സാധിക്കും. 500 കിലോഗ്രാം ഭാരമേറിയ യുദ്ധമുനകൾ (Warhead) വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകിടം മറിച്ച് താവളങ്ങൾ ഒന്നടങ്കം തകർക്കാൻ പ്രാപ്തമാണ്. വരും വർഷങ്ങളിൽ രണ്ട് ഡെവലപ്‌മെന്റൽ പരീക്ഷണങ്ങൾക്കും ഇന്ത്യൻ നാവികസേന, വ്യോമസേന എന്നിവയുടെ നേതൃത്വത്തിലുള്ള രണ്ട് യൂസർ ട്രയലുകൾക്കും ശേഷം ഈ മിസൈൽ ഔദ്യോഗികമായി ഭാരതീയ സായുധ സേനയുടെ ഭാഗമാകും.
കടലിൽ നിന്നും കരയിൽ നിന്നും ഒരേപോലെ വിക്ഷേപിക്കാൻ കഴിയുന്ന ഈ അത്യാധുനിക ആയുധം കൂടി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഏഷ്യൻ മേഖലയിൽ ഭാരതത്തിന്റെ തന്ത്രപരമായ മേധാവിത്വം ഇരട്ടിയാകും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ ഭാരതം കൈവരിക്കുന്ന ഈ സ്വയംപര്യാപ്തത വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ശത്രുക്കളെ അവരുടെ മണ്ണിൽ കയറി നേരിടാനുള്ള ഭാരതത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവ് കൂടിയാണ്. വിജയകരമായ ഈ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെയും മറ്റ് പങ്കാളികളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഭാരതത്തിന്റെ അതിർത്തികൾ ഇനി കൂടുതൽ സുരക്ഷിതമാണെന്ന പ്രഖ്യാപനത്തോടെയാണ് ഈ അഭിമാന നേട്ടം രാജ്യം ആഘോഷിക്കുന്നത്.










