ഒരു യുദ്ധമുണ്ടായാൽ ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെ വെറും കാഴ്ചക്കാരാക്കി നിർത്തി, അവരുടെ നെഞ്ചകം പിളർക്കാൻ ശേഷിയുള്ള ഒരു അദൃശ്യ ആയുധം ഭാരതത്തിന്റെ കൈകളിൽ എത്തിയാൽ എങ്ങനെയിരിക്കും? പ്രതിരോധ രംഗത്ത് വൻശക്തികളായ അമേരിക്കയെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഭാരതം ആ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ശത്രുരാജ്യങ്ങളായ ചൈനയുടെയും പാകിസ്താന്റെയും എല്ലാവിധ വ്യോമപ്രതിരോധ കോട്ടകളെയും നിഷ്പ്രഭമാക്കാൻ ശേഷിയുള്ള, ഭാരതത്തിന്റെ ഏറ്റവും പുതിയ ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ (LRLACM) ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) നിന്നും ജൂൺ 15-ന് വിജയകരമായി വിക്ഷേപിച്ചു. മുൻപ് നടന്ന ‘നിർഭയ്’ ക്രൂസ് മിസൈൽ പരീക്ഷണങ്ങളിലെ ചെറിയ സാങ്കേതിക തടസ്സങ്ങളെല്ലാം പൂർണ്ണമായി പരിഹരിച്ചുകൊണ്ട്, നൂറു ശതമാനവും ‘ടെക്സ്റ്റ് ബുക്ക്’ വിജയമാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ (DRDO) ഈ പരീക്ഷണത്തിലൂടെ നേടിയെടുത്തത്. അമേരിക്കയുടെ വിഖ്യാതമായ ‘ടോമഹോക്ക്’ മിസൈലുകളോട് കിടപിടിക്കുന്ന ഈ തദ്ദേശീയ പതിപ്പ് ഭാരതീയ ശാസ്ത്രജ്ഞരുടെ അസാധാരണമായ പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും മികച്ച ഉദാഹരണമാണ്.
ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ കണ്ണ് വെക്കുന്ന ചൈനീസ് കടന്നുകയറ്റങ്ങൾക്കും പാകിസ്താന്റെ ഭീകരവാദ അജണ്ടകൾക്കുമുള്ള അതിശക്തമായ തന്ത്രപരമായ മറുപടിയാണ് ഈ പുതിയ മിസൈൽ വിന്യാസം. ശബ്ദവേഗതയോടടുത്ത, അതായത് കേവലം 0.8 മാക് വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ‘ലാൻഡ് സ്കിമ്മിങ്’ (Land Skimming) ശേഷിയാണ്. മലനിരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയോട് ഒത്തുചേർന്ന്, മരങ്ങളുടെ ഉയരത്തിൽ വളരെ താഴ്ന്നു പറക്കാൻ കഴിയുന്നതിനാൽ ശത്രുവിന്റെ ഒരൊറ്റ റഡാറിനും ഈ മിസൈലിനെ കണ്ടെത്താൻ കഴിയില്ല. 500 കിലോഗ്രാം ഭാരമേറിയ അതിശക്തമായ പരമ്പരാഗത യുദ്ധമുനകൾ (Warhead) വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ, ആയിരം കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും അണുവിട മാറാതെ കൃത്യതയോടെ തകർത്തെറിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’ നയങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഈ തദ്ദേശീയ മിസൈൽ വികസനം. വരും വർഷങ്ങളിൽ രണ്ട് ഡെവലപ്‌മെന്റൽ പരീക്ഷണങ്ങൾക്കും, തുടർന്ന് ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ നേതൃത്വത്തിലുള്ള രണ്ട് കടുത്ത ഉപയോക്തൃ പരീക്ഷണങ്ങൾക്കും (User Trials) കൂടി ഈ മിസൈൽ വിധേയമാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭാരതീയ സായുധ സേനയുടെ ഭാഗമായി ഇത് ഔദ്യോഗികമായി മാറും. യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, കരയിലെ മൊബൈൽ ലോഞ്ചറുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒരേപോലെ വിക്ഷേപിക്കാൻ കഴിയുന്ന ഈ അത്യാധുനിക ആയുധം കൂടി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഏഷ്യൻ പസഫിക് മേഖലയിൽ ഭാരതത്തിന്റെ തന്ത്രപരമായ സൈനിക മേധാവിത്വം ഇരട്ടിയാകും.
വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ശത്രുക്കളെ അവരുടെ മണ്ണിൽ കയറി നേരിടാനുള്ള ഭാരതത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവ് കൂടിയാണ് ഈ വിജയം. ഡിആർഡിഒയുടെ പ്രസ് റിലീസ് വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടതെങ്കിലും, ഈ വിക്ഷേപണം തന്ത്രപരമായ പ്രതിരോധ മേഖലകളിൽ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിജയകരമായ ഈ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെയും സൈനിക ഉദ്യോഗസ്ഥരെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഭാരതത്തിന്റെ അതിർത്തികൾ ഇനി കൂടുതൽ സുരക്ഷിതമാണെന്ന പ്രഖ്യാപനത്തോടെയാണ് ഈ അഭിമാന നേട്ടം രാജ്യം ഒന്നടങ്കം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആഘോഷിക്കുന്നത്.












