രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ദ്രവരൂപത്തിലുള്ള മരുന്നുകളുടെയും (Syrups) സ്വയംചികിത്സയ്ക്കും അനിയന്ത്രിതമായ വിൽപ്പനയ്ക്കും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനിമുതൽ ചുമ സിറപ്പുകൾ അടക്കമുള്ള സിറപ്പ് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ കൃത്യമായ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) നിർബന്ധമാക്കി. ഒടിസി (Over The Counter) അഥവാ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് മരുന്നുകൾ വാങ്ങുന്ന രീതി ഇതോടെ അവസാനിക്കുകയാണ്. ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ജൂൺ 9-ന് പുറത്തിറങ്ങി.
കഴിഞ്ഞ ഡിസംബറിൽ ഇത് സംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട പങ്കാളികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ആക്ഷേപങ്ങളോ എതിർപ്പുകളോ ഒന്നും തന്നെ ഉയരാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുതിയ ഭേദഗതി ഔദ്യോഗികമായി നിയമമാക്കി മാറ്റിയിരിക്കുന്നത്.
ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ് 1945-ൽ വരുത്തിയ നിർണായകമായ ഭേദഗതിയിലൂടെയാണ് പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. നിയമത്തിലെ ‘ഷെഡ്യൂൾ കെ’ (Schedule K) പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നാണ് “സിറപ്പുകൾ” (Syrups) എന്ന വാക്ക് ഇപ്പോൾ കേന്ദ്രം പൂർണ്ണമായി ഒഴിവാക്കിയത്. ഷെഡ്യൂൾ കെ, സീരിയൽ നമ്പർ 13, ഐറ്റം നമ്പർ (7) ലാണ് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ളവയ്ക്ക് മുൻപ് ഇളവുകൾ അനുവദിച്ചിരുന്നത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് അനുസരിച്ച് ചില നിബന്ധനകളോടെ വിൽക്കാൻ അനുവാദമുണ്ടായിരുന്ന ഇളവുകളുടെ പട്ടികയിൽ നിന്ന് പുറത്തായതോടെ, സിറപ്പുകൾ ഇനി മുതൽ കടുത്ത നിയന്ത്രണങ്ങളുള്ള മരുന്നുകളുടെ പരിധിയിലേക്ക് മാറും.
കഫ് സിറപ്പുകളുടെ ദുരുപയോഗം തടയുന്നതിനും കുട്ടികളിലടക്കം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നീക്കമെന്നാണ് വിലയിരുത്തൽ. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകും.











