ഔദ്യോഗിക സന്ദർശനത്തിനായി സ്ലൊവാക്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇരുവരും ഒരേ നിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയതാണ് കൗതുകക്കാഴ്ചയായത്. താൻ സമ്മാനമായി നൽകിയ പരമ്പരാഗത ജാക്കറ്റാണ് റോബർട്ട് ഫിക്കോ ധരിച്ചതെന്ന് പ്രധാനമന്ത്രി മോദി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്.
നീല ഷർട്ടും പാന്റസും ധരിച്ച സ്ലൊവാക്യൻ പ്രധാനമന്ത്രി അതിനൊപ്പമാണ് മോദിയുടെ സിഗ്നേച്ചർ ശൈലിയിലുള്ള സ്ലീവ്‌ലെസ് പരമ്പരാഗത ജാക്കറ്റ് അണിഞ്ഞത്. വസ്ത്രധാരണത്തിലെ ഈ സമാനത ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി മോദി, “എന്തൊരു യാദൃശ്ചികത, നമ്മുടെ കളർ കോമ്പിനേഷൻ കൃത്യമായി മാച്ച് ചെയ്യുന്നുണ്ടല്ലോ” എന്ന് വിഡിയോയിൽ പറയുന്നത് കേൾക്കാം.
“പ്രധാനമന്ത്രി ഫിക്കോ ഞാൻ സമ്മാനിച്ച ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. ഇന്ന് യാദൃശ്ചികമായി ഞങ്ങളുടെ ജാക്കറ്റുകളുടെ നിറം ഒന്നാവുകയും ചെയ്തു,” എന്ന അടിക്കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
ചരിത്രപരമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ വീഡിയോ എന്നാണ് പല ആരാധകരും കമന്റ് ചെയ്തത്. “മുൻകാലങ്ങളിൽ നമ്മുടെ നേതാക്കൾ പാശ്ചാത്യ നേതാക്കളെ കാണാൻ പോകുമ്പോൾ വെസ്റ്റേൺ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പാശ്ചാത്യ നേതാക്കൾ ഇന്ത്യൻ വസ്ത്രധാരണ ശൈലി സ്വീകരിക്കുന്നു,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, ജാക്കറ്റിൽ സ്ലൊവാക്യൻ പ്രധാനമന്ത്രി കാണാൻ തികച്ചും ഇന്ത്യക്കാരനെപ്പോലെയുണ്ടെന്നും മറ്റുള്ളവർ കമന്റ് ചെയ്തു. 1993-ൽ ചെക്കോസ്ലോവാക്യ വിഭജിച്ച് സ്ലൊവാക്യ ഒരു സ്വതന്ത്ര രാജ്യമായതിന് ശേഷം അവിടം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു ചരിത്ര മുഹൂർത്തമായി മാറി.
തന്ത്രപരവും സാമ്പത്തികവുമായ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് കരാറുകൾക്ക് അന്തിമരൂപം നൽകിയത്









