മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്ത് മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്. യുവതിയുടെ മുൻ സഹപാഠിയും കൂട്ടാളികളും ചേർന്നു നടത്തിയ ക്രൂരതയ്ക്ക് എതിരെ നാഗ്പൂർ പോലീസ് കടുത്ത നടപടികളിലേക്ക് കടന്നു. സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ (26), ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന ചടങ്ങുകൾക്ക് നേതൃത്വം നൽകിയ മധ്യപ്രദേശ് സ്വദേശിയായ മൗലാനയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പ്രതികൾ യുവതിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെയും മന്ത്രവാദം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ ജനരോഷത്തിന് കാരണമായതും.
പോലീസ് എഫ്ഐആർ പ്രകാരം, 2025 ഫെബ്രുവരി 8-ന് ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. മുൻ സഹപാഠിയായ അയാസ് മദാരെ 24-കാരിയായ യുവതിയുടെ പാനീയത്തിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു. യുവതി ബോധരഹിതയായ സമയത്ത് പ്രതികൾ ഇവരുടെ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വ്യോമസേനയിൽ ജോലി ചെയ്യുന്ന ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങി. ഭയം കാരണം സംഭവം പുറത്തുപറയാതിരുന്ന യുവതിയെ പ്രതികൾ നിരന്തരം പ്രകൃതിവിരുദ്ധ പീഡനമടക്കം കടുത്ത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതിനിടെ, യുവതി കരഞ്ഞുകൊണ്ട് തന്നെ വെറുതെ വിടണമെന്ന് പ്രതിയോട് യാചിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. “എന്നെ വിടൂ” (ഛോഡോ മുജെ) എന്ന് യുവതി ഉച്ചത്തിൽ നിലവിളിക്കുമ്പോൾ അയാസ് ഇവരുടെ കൈകളിൽ ബലമായി പിടിച്ച് ചില മതപരമായ മന്ത്രങ്ങൾ ചൊല്ലുകയും മുഖത്തേക്ക് ഊതുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് കേസിൽ പ്രതികൾക്കെതിരെയുള്ള നിർണായക തെളിവായി മാറിയിട്ടുണ്ട്.
അയാസ് നിരന്തരം ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ചില ദ്രാവകങ്ങൾ കൊണ്ടുവരികയും അത് തന്നെക്കൊണ്ട് നിർബന്ധിപ്പിച്ചു കുടിപ്പിക്കാറുണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇത് കുടിച്ചതിന് ശേഷം ഇയാൾ ഉറുദുവിൽ എന്തൊക്കെയോ മന്ത്രിക്കുകയും മുഖത്തേക്ക് ഊതുകയും ചെയ്യാറുണ്ടായിരുന്നു. ഇത് ഹിപ്നോട്ടിസവും ആഭിചാരക്രിയയുമാണെന്ന് അവകാശപ്പെട്ടായിരുന്നു പിന്നീട് തന്നെ പീഡിപ്പിച്ചിരുന്നതെന്നും യുവതി പരാതിയിൽ പറയുന്നു. പീഡന പരമ്പരകൾക്ക് ശേഷമാണ് യുവതിയെ പ്രതികൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്. മെയ് 31-ന് അയാസും കൂട്ടാളി അമീനും ചേർന്ന് യുവതിയെ ബലമായി കൽമേശ്വറിലേക്ക് തട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലുള്ള തമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്ന പുരോഹിതന്റെ സാന്നിധ്യത്തിൽ മതപരമായ ചടങ്ങുകൾ നടത്തിച്ചു. യുവതിയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചുകൊണ്ട് ‘ഖുബൂൽ ഹേ’ എന്ന് നിർബന്ധിച്ച് പറയിപ്പിക്കുകയായിരുന്നു.
ചടങ്ങുകൾക്ക് ശേഷം യുവതി ഇസ്ലാം മതത്തിലേക്ക് മാറിയെന്നും അയാസുമായുള്ള നിക്കാഹ് (വിവാഹം) കഴിഞ്ഞതായും മൗലാന പ്രഖ്യാപിച്ചു. തുടർന്ന് യുവതിയെക്കൊണ്ട് നിർബന്ധിച്ച് കൽമ ചൊല്ലിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷവും പ്രതികൾ ഹോട്ടലുകളിലും യുവതിയുടെ വീട്ടിലും അതിക്രമിച്ചു കയറി പീഡനം തുടർന്നു. സഹികെട്ടാണ് ഒടുവിൽ യുവതി പോലീസിനെ സമീപിച്ചത്. പ്രതികൾക്കെതിരെ ബലാത്സംഗം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, കവർച്ച, ബ്ലാക്ക്‌മെയിലിംഗ്, ഒപ്പം മഹാരാഷ്ട്രയിലെ മന്ത്രവാദ വിരുദ്ധ നിയമപ്രകാരമുള്ള കടുത്ത വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മറ്റൊരു സംസ്ഥാനത്തേക്ക് കടന്ന മൗലാനയെ ഉടൻ തന്നെ പിടികൂടുമെന്നും നാഗ്പൂർ ഡിസിപി സുരേഷ് റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കി.









