മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ വെച്ച് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് മുൻ കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പൂർണ്ണമായും തള്ളി. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച, 2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ നടന്ന സംഭവത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
കോടതി ഉത്തരവിനോട് കടുത്ത ഭാഷയിലാണ് ഇ.പി. ജയരാജൻ പ്രതികരിച്ചത്. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത നീക്കമായിരുന്നു അന്ന് വിമാനത്തിൽ ഉണ്ടായത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരന്മാരുടെ രൂപത്തിലാണ് അവർ എത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെയും ആദ്യമായാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. താൻ ഈ കേസിൽ പ്രതിയോ പരാതിക്കാരനോ ആയിരുന്നില്ല. എന്നിട്ടും കോടതി തന്റെ പേര് പരാമർശിച്ചതിന്റെ കാരണം അറിയില്ല.
പരാതിക്കാർ പൊലീസിലായിരുന്നു പരാതി നൽകേണ്ടിയിരുന്നത്, കോടതിയല്ല പൊലീസ്. എങ്കിലും കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാം, വിധിപ്പകർപ്പ് പൂർണ്ണമായി പരിശോധിച്ച ശേഷം ബാക്കി കാര്യങ്ങൾ വഴിയേ തീരുമാനിക്കും. കേസ് എഴുതിത്തള്ളാനാകില്ലെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് രംഗത്തെത്തി. കോടതി ഉത്തരവ് തങ്ങൾക്ക് നീതി ലഭിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












