ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രവർത്തനങ്ങളെയും സുതാര്യതയെയും ചോദ്യം ചെയ്യാൻ ശ്രമിച്ച കർണാടക ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്ജി. ആർ.എസ്.എസിന്റെ ഫണ്ടിംഗും രജിസ്ട്രേഷനും ചോദ്യം ചെയ്തുകൊണ്ട് ഖാർഗെ അയച്ച തുറന്ന കത്ത് കേവലം ഒരു “രാഷ്ട്രീയ നാടകം” മാത്രമാണെന്ന് അദ്ദേഹം തള്ളിപ്പറഞ്ഞു. സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണിതെന്നും സർസംഘചാലക് ചൂണ്ടിക്കാട്ടി.
കർണാടകയിൽ മാത്രം 4,100-ലധികം ദൈനംദിന ശാഖകളുള്ള ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെയും നികുതി അനുസരണത്തെയും ചോദ്യം ചെയ്താണ് കോൺഗ്രസ് മന്ത്രി കത്തയച്ചത്. എന്നാൽ, ഇതിന് കൃത്യവും വ്യക്തവുമായ മറുപടിയാണ് മോഹൻ ഭാഗവത്ജി നൽകിയത്.
“ഹിന്ദുധർമ്മം ഏതെങ്കിലും ഓഫീസിൽ പോയി രജിസ്റ്റർ ചെയ്തതാണോ?” എന്ന് സർസംഘചാലക് ചോദ്യമുയർത്തി. രജിസ്ട്രേഷനുകൾക്കപ്പുറം കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന ഒന്നാണ് ധർമ്മവും അതിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനവും.
ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റുന്നില്ല. സ്വയംസേവകർ തങ്ങളുടെ അധ്വാനത്തിൽ നിന്ന് നൽകുന്ന ‘ഗുരുദക്ഷിണ’യിലൂടെ പൂർണ്ണമായും സുതാര്യമായാണ് സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. സംഘത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ്. ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്ത പ്രസ്ഥാനത്തിന് മുന്നിലാണ് കോൺഗ്രസ് രാഷ്ട്രീയ അജണ്ടയുമായി വരുന്നത്.
ശതാബ്ദി നിറവിലേക്ക് കടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ജനപ്രീതിയിലും രാജ്യവ്യാപകമായ വളർച്ചയിലും അസ്വസ്ഥരായ കോൺഗ്രസ് നേതൃത്വം, ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അനുദിനം വളരുന്ന സംഘ ശാഖകളുടെ സാന്നിധ്യം തെളിയിക്കുന്നു. ഹൈന്ദവ സമൂഹത്തെയും അതിന്റെ സാംസ്കാരിക ചേതനയെയും തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് സർസംഘചാലകിന്റെ ഈ പ്രതികരണമെന്ന് ദേശീയ ചിന്താഗതി പുലർത്തുന്ന സംഘടനകൾ വിലയിരുത്തുന്നു.











