കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തിയ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവും സംസ്ഥാന മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പമുണ്ടായിരുന്നു. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായുള്ള വിവാദ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി സംഘം ചോദിച്ചറിയുന്നത്.
നേരത്തെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും, അനാരോഗ്യം കാരണം വീണ സാവകാശം തേടുകയായിരുന്നു. ഒടുവിലാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിലേക്ക് അവർ എത്തിയത്. വീണ വിജയനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി സിഎംആർഎൽ അധികൃതരെ ഇഡി കഴിഞ്ഞദിവസം വിളിപ്പിച്ചിരുന്നു. സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ 10.15 ഓടെ ഇഡി ഓഫീസിലെത്തിയ ഇരുവരിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്നാണ് ശരൺ എസ്. കർത്തയോട് ഇഡി ചോദിച്ചറിഞ്ഞത്. ഈ സാമ്പത്തിക ഇടപാടിന്റെ കൂടുതൽ രേഖകളും ഇഡി തേടിയിട്ടുണ്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ ‘എംപവർ ഇന്ത്യ’യിൽ നിന്നാണ് വീണ വിജയന് 50 ലക്ഷം രൂപ ലോണായി നൽകിയത്. ഇതിന്റെ പശ്ചാത്തലവും ലോൺ തിരിച്ചടച്ചതിന്റെ വിവരങ്ങളുമാണ് എംപവർ ഇന്ത്യ ഡയറക്ടറായ ജയ കർത്തയിൽ നിന്നും ഇഡി ചോദിച്ചറിഞ്ഞത്.
ഈ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇന്ന് വീണ വിജയനെ ഇഡി വിശദമായി ചോദ്യം ചെയ്യുന്നത്.








